സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘മിന്നൽ മുരളി’ വേൾഡ് പ്രിമിയർ മുംബൈയിൽ നടന്നു. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചായിരുന്നു ഈ പ്രത്യേക പ്രദർശനം. സിനിമ കണ്ടിറങ്ങിയ ആസ്വാദകരിൽനിന്നു ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. മലയാളത്തിന് അഭിമാനം സമ്മാനിക്കുന്ന ചിത്രമാണ് മിന്നൽ മുരളിയെന്ന് നിരൂപകർ ഒന്നടങ്കം പറയുന്നു.
ക്ലൈമാക്സ് ഫൈറ്റ് അത്യുഗ്രൻ, മറ്റൊരു ഇന്ത്യൻ സിനിമയിലും ഇത് കണ്ടിട്ടില്ല, സൂപ്പർ സിനിമ, മോളിവുഡിന് അന്യമായിരുന്ന ജോണറിനെ ബേസിൽ മികച്ച രീതിയിൽ അവതരിപ്പിക്കുന്നു, മോളിവുഡിന് പുതിയൊരു അനുഭവമാണ് മിന്നൽ മുരളി, ടൊവിനോ തന്റെ കഥാപാത്രത്തെ നല്ലരീതിയിൽ അവതരിപ്പിച്ചു, അതുപോലെ തന്നെ മറ്റുള്ളവരും, സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തിയ സിനിമ, സാങ്കേതികമായും ബുദ്ധിപരമായും ഇത് മോളിവുഡിന്റെ അഭിമാനമായി മാറും എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരങ്ങൾ.
ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്സൺ എന്ന യുവാവിന്റെ കഥയാണ് ‘മിന്നൽ മുരളി’ പറയുന്നത്. തൊണ്ണൂറുകളാണ് സിനിമയുടെ പശ്ചാത്തലം. ‘ഗോദ’യ്ക്കു ശേഷം ടൊവീനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ, വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്
സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ്. മനു ജഗത് ആണ് കലാസംവിധാനം. ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസ് ചെയ്യും