സമീപകാല മലയാള സിനിമയിൽ ബിരിയാണിയും നിസ്സ്വാർത്ഥ സ്നേഹവും കരുതലും കൊണ്ട് മലയാളികളുടെ മനസുകളിൽ മധുരം നിറച്ച സിനിമയായിരുന്നു ജോജു ജോർജ്, അർജുൻ അശോക്, ഇന്ദ്രൻസ്, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഹമദ് കബീർ സംവിധാനം ചെയ്ത “മധുരം” എന്ന ചിത്രം. കഴിഞ്ഞ വർഷം റിലീസ് ചെയ്ത മധുരം സിനിമയുടെ കഥാപരിസരം മോഷ്ടിച്ചതാണെന്ന ആരോപണവുമായി എഴുത്തുകാരി രാരിമ ശങ്കരൻകുട്ടി രംഗത്തെത്തിയിരിക്കുകയാണ്.
ഒരു ഹ്രസ്വചിത്ര മത്സരത്തിന്റെ ഭാഗമായി 2020 നവംബറിൽ താൻ ഒരു കഥാസാരം അയച്ചിരുന്നു. കഥ ഏത് വിഭാഗത്തിലുള്ളതാണോ അതുമായി ബന്ധപ്പെട്ട സംവിധായകരെയാണ് കോണ്ടസ്റ്റിന്റെ ഭാരവാഹികൾ നൽകുക. അത്തരത്തിൽ ഒരു യുവ സംവിധായകനെ തനിക്ക് ലഭിച്ചു. മത്സരത്തിന്റെ അവസാന റൗണ്ടിലേക്ക് താൻ പരിഗണിക്കപ്പെടാതിരുന്നതിനാൽ ആ സംവിധായകനോട് സംസാരിക്കാൻ സാധിച്ചില്ല എന്ന് രാരിമ പറയുന്നു.
മധുരം എന്ന സിനിമയുടെ റിലീസിന് പിന്നാലെ സിനിമയുടെ കഥാപരിസരവും ചില കഥാപാത്രങ്ങളും താൻ ഒരുക്കിയ കഥയുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ അതിയായ വിഷമം തോന്നി. മധുരത്തിന്റെ കഥാപശ്ചാത്തലവും പ്രധാന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകളും തന്റെ കഥയിലേത് പോലെ ആണ്. സോണി ലിവിലൂടെ റിലീസ് ചെയ്ത സിനിമയുടെ സംവിധായകനെയാണ് അന്ന് ഹ്രസ്വചിത്ര മത്സരത്തിനായി തനിക്ക് ലഭിച്ചത് എന്നും രാരിമ ഫേസ്ബുക്കിലൂടെ അറിയിക്കുന്നു.
രാരിമ ശങ്കരൻകുട്ടിയുടെ വാക്കുകൾ:
സിനിമാ സ്വപ്നങ്ങൾ കാണുന്നവരോട് !! നിങ്ങൾ ആരോടെങ്കിലും കഥ പറയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം അത് രജിസ്റ്റർ ചെയ്യുക അതിനു ശേഷം മാത്രമേ പറയാവു. എന്നാലോ? ഒരു ചുക്കും സംഭവിക്കുകേല! കഥയിൽ അല്ലെങ്കിൽ കഥാപരിസരത്തിൽ വ്യത്യസ്തതയുണ്ടെങ്കിൽ എപ്പോൾ അടിച്ചുമാറ്റി എന്ന് ചോദിച്ചാൽ മതി . രജിസ്റ്റർ ചെയ്താലും മെയിൻ സ്റ്റോറി മാറ്റി കൊണ്ട് നമ്മുടെ പശ്ചാത്തലം എടുത്ത് വേണമെന്ന് വെച്ചാൽ ആദ്യ കഥയേക്കാൾ മനോഹരമായ കഥ ഉണ്ടാക്കാൻ കഴിവുള്ള തിരകഥാകൃത്തുക്കളും ഡയറക്ടർമാരുമുള്ള സ്ഥലമാണു സിനിമ. ഞാനൊരു സിനിമാക്കാരേയും കഥയുമായി സമീപിച്ചിട്ടില്ല.
പക്ഷെ രണ്ടു തവണയായി ഒരു കൂട്ടർ നടത്തിയ ഷോർട്ട് ഫിലിം ആൻഡ് മൂവി സ്ക്രിപ്റ്റ് കോണ്ടസ്റ്റിൽ പങ്കെടുക്കുന്നു. മൂന്നു സീസണുകളോളം ഷോർട്ട് ഫിലിം സ്റ്റോറി മത്സരം മാത്രമായിരുന്നു അവരുടേത്. നാലാം സീസണിലാണ് ഞാൻ ആദ്യമായി പങ്കെടുത്തത്.ഷോർട്ട് സ്റ്റോറി ആദ്യ റൗണ്ട് കടന്നവരോടാണ് അന്ന് മൂവി സിനോപ്സിസ് അയക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെ 2020 നവംബർ 25ന് ഞാൻ മൂവി സിനോപ്സിസ് അയച്ചു. പിന്നീട് അടുത്ത റൗണ്ടിൽ കടന്നതിനാൽ മൂവി ഫുൾ സ്ക്രിപ്റ്റ് അയച്ചെങ്കിലും ലാസ്റ്റ് ബട്ട് വൺ റൌണ്ട് വരെയെത്താനായുള്ളു. നമ്മുടെ കഥ ഏത് വിഭഗത്തിലാണോ അതനുസരിച്ച് ആണ് നമുക്ക് ഡയറക്ടേഴ്സിനെ ലഭ്യമാക്കുക.എൻ്റെത് ഒരു “യുവ സംവിധായകനായിരുന്നു”.
ലാസ്റ്റ് റൗണ്ടിൽ ഞാൻ പരിഗണിക്കപ്പെടാതിരുന്നതുകൊണ്ട് അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനും സാധിച്ചില്ല. ഇതിന്റെ അണിയറക്കാർ ഷോർട്ട് ഫിലിംസ് എടുത്തുവെങ്കിലും തിരക്കഥവിജയികളിൽ ആരുടേതും ഇതുവരെ സിനിമയാക്കിയതായി വാർത്ത വന്നതുമില്ല. സീസൺ അഞ്ചിലും ഞാൻ കൊണ്ടു തലവെച്ചു കൊടുത്തു. 500 രൂപക്ക് പകരം ഇത്തവണ എൻട്രി ഫീ 1000 ആയിരുന്നു. എൻ്റെ ഷോർട്ട് ഫിഇൽമ് സ്റ്റോറി ആദ്യ കടമ്പ കടന്നു. പക്ഷെ വിജയിച്ചില്ല. എനിക്കതിൽ നേരിയ വിഷമമെ ഉള്ളു എന്നു പറയുന്നതിൽ ഒരു കള്ളവുമില്ല .കാരണം നമ്മുടെ കഥയിലും എന്തുകൊണ്ടും മികച്ച വയായിരിക്കുമല്ലോ അവർ ഷോർട്ട് ഫിലിം ആയി ഷൂട്ട് ചെയ്യുക.
അത് പോട്ട്. പക്ഷെ എൻ്റെ നെഞ്ച് പൊട്ടിപ്പോയ വേദന ഉണ്ടാക്കിയത് മറ്റൊന്നാണ്. പ്രധാനകഥ പോയ വഴി മറ്റൊന്നായിരുന്നുവെങ്കിലും ആശുപത്രിയിലെ ബൈസ്റ്റാൻഡേഴ്സിനിടയിലുള്ള ഫോക്സ്ഹോൾ റിലേഷൻഷിപ്പ് ആയിരുന്നു സീസൺ 4 ൽ ഞാനയച്ച കഥയിലെ പ്രധാനകഥാപാത്രങ്ങളെ ചേർത്തു നിർത്തിയ ലിങ്ക് (ആ കഥയുടെ സ്ട്രോങ്ങ് പോയിന്റും അതായിരുന്നു).
മറ്റൊന്ന് എൻ്റെ കഥയിലെ പ്രോട്ടഗോണിസ്റ്റ് എപ്പോഴും ഭക്ഷണത്തെക്കുറിച്ച് വാചാലനാകുന്ന ആളുമായിരുന്നു. 2021 ഡിസംബർ 24 ന് റിലീസ് ചെയ്ത ഒരു സിനിമ എൻ്റെ അതേ കഥാന്തരീക്ഷമാണ്. പ്രസ്തുത ചിത്രത്തിന്റെ ചിത്രീകരണം അഥവാ പൂജ 2020 ഡിസംബറിൽ ആണ് ആരംഭിച്ചത്. കൂടുതൽ വിശദീകരണങ്ങളിലോട്ട് കടക്കുന്നില്ല കാരണം ഒട്ടും സന്തോഷത്തോടെയല്ല ഇതിവിടെ പോസ്റ്റുന്നത്.
രണ്ടു പേർക്ക് സമാനമായി ചിന്തിച്ചു കൂടെയെന്ന് സ്വാഭാവികമായും ചോദ്യമുയർന്നേക്കാം. തീർച്ചയായും. ഒരു പക്ഷെ ഞാനും അങ്ങനെ സമാധാനിച്ചിരുന്നേനെ. എൻ്റെ പോസ്റ്റിൽ ആദ്യം പറഞ്ഞിരിക്കുന്ന യുവ സംവിധായകനല്ലായിരുന്നു സോണി ലിവിലൂടെ റിലീസ് ചെയ്ത ഫിലിമിൻ്റെ ഡയറക്ടർ എങ്കിൽ കേസിനോ പുക്കാറിനോ സഹതാപത്തിനോ വേണ്ടിയല്ല. എന്റെ എഫ്ബി സുഹൃത്തുക്കളിൽ 10% എങ്കിലും സിനിമ ഉണ്ടാക്കുന്നത് സ്വപ്നം കണ്ട് കഠിന പ്രയത്നം ചെയ്യുന്ന ചെറുപ്പക്കാരുൾപ്പെടുന്നവരാണ്. അവർക്കൊരു മുന്നറിയിപ്പാണ് ഈ പോസ്റ്റ്. എന്റെ കഥ അത് നല്ലതായിരുന്നു എന്ന ബോധ്യം ഉണ്ടെനിക്ക്. പക്ഷെ ഇനി അത് വെറുമൊരു റോബോട്ട് മാത്രമാണ് , ഏറെക്കുറെ നിർജീവമായ ഒന്ന്!! കഥയടിച്ചുമാറ്റി എന്ന ആരോപണം വന്നാൽ അതിൽ നിന്നും ഊരാൻ വേറെ കഥയുണ്ടാക്കാനും വേണം ഭാവന. ആയിക്കോളു. അപ്പോ പറഞ്ഞ പോലെ!