വിവേക് അഗ്നിഹോത്ര ചിത്രമായ ‘ദി കശ്മീർ ഫയൽസി’ന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ പൊതു താല്പര്യ ഹർജി ബോംബെ ഹൈക്കോടതി തള്ളി. സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സ്വദേശിയായ ഇൻതിസാർ ഹുസൈൻ സെയ്ദ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി തള്ളിയത്. ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) നൽകിയ സർട്ടിഫിക്കറ്റിനെ ഹർജിക്കാർ ചോദ്യം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ തള്ളിയത്. ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് എം.എസ് കാർണിക് എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി തള്ളിയത്. ഉത്തരവിന്റെ വിശദമായ കാരണങ്ങൾ പിന്നീട് അറിയിക്കുമെന്നും ബെഞ്ച് അറിയിച്ചു.
“ഗംഗുഭായ് കത്യവാഡി” എന്ന സിനിമക്കെതിരായ പൊതുതാൽപര്യ ഹർജികളിൽ രണ്ടാഴ്ച മുമ്പ് പുറപ്പെടുവിച്ച വിധി വായിക്കാൻ ശ്രമിച്ചിരുന്നോ എന്ന് വാദം കേൾക്കുന്നതിനിടെ ഹർജിക്കാരനെ പ്രതിനിധീകരിച്ച അഭിഭാഷകനോട് ബെഞ്ച് ചോദിച്ചു.
ഉത്തരവ് തങ്ങൾ കണ്ടിരുന്നുവെന്നും, ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതിനാൽ സി.ബി.എഫ്.സി ‘ദി കശ്മീർ ഫയൽസിന്’ നൽകിയ സർട്ടിഫിക്കറ്റ് ചോദ്യം ചെയ്യാൻ സമയം ലഭിച്ചില്ലെന്നും അഭിഭാഷകൻ വാദിച്ചു.
വിവേക് അഗ്നിഹോത്രി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാശ്മീരി പണ്ഡിറ്റുകളും മുസ്ലിംകളും തമ്മിലുണ്ടായ സംഘർഷങ്ങളാണ് ചിത്രത്തിൻറെ ഇതിവൃത്തം. തെരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ ചിത്രം ദുരുപയോഗപ്പെടാൻ സാധ്യതയുണ്ടെന്നും, മതപരമായ ഐക്യത്തെ തകർക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇൻതിസാർ ഹർജി നൽകിയത്.
കശ്മീരികളെ മുസ്ലീം മതസ്ഥർ കൊലപ്പെടുത്തുന്നതായി ചിത്രത്തിൻറെ ട്രെയിലർ ചിത്രീകരിക്കുന്നുണ്ടെന്നും ഇത് മത വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹിന്ദു സമൂഹത്തെ പ്രകോപിപ്പിക്കാനും രാജ്യത്തുടനീളം വലിയ കലാപം ഉണ്ടാകാനും സാധ്യതയുള്ള സംഭവത്തിൻറെ ഏക പക്ഷീയമായ വീക്ഷണമാണ് ചിത്രം മുന്നോട്ട് വെക്കുന്നതെന്ന് ഹർജിക്കാരൻ വാദിച്ചു. മാർച്ച് 11നാണ് ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.