പോരാട്ടത്തിൻ്റെ പെൺപ്രതീകങ്ങളെ സാക്ഷിയാക്കി സിനിമാ പ്രേമികളുടെ വസന്തോത്സവമായ 26-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് തിരശീല ഉയർന്നു.അതിജീവിത താരങ്ങൾ ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നു എന്നത് തന്നെയാണ് ഇത്തവണത്തെ മേളയുടെ ഏറ്റവും വലിയ പ്രത്യേകത. സഹപ്രവർത്തകരുടെ പീഡനശ്രമങ്ങളെ പോരാടി തോൽപ്പിച്ച അതിജീവിത താരം വേദിയിലേക്ക് എത്തിയപ്പോൾ സദസ്സ് ഒന്നാകെ എഴുന്നേറ്റ് നിന്ന് ഹർഷാരവങ്ങളോടെയാണ് വരവേറ്റത്. താരത്തിന് പുറമെ, ഐ.എസ്.ഐ.എസ് തീവ്രവാദികൾ തകർത്ത കാലുകളുമായി ദീർഘദൂരം താണ്ടി വന്ന ലിസ ചലാനും IFFK യുടെ വേദിയിൽ ഉണ്ട്. ലിസ ചലാനാണ് ഇത്തവണ ഐഎഫ്എഫ്കെയിലെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം.
പ്രതിലോമശക്തികളുടെ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ള ജീവിക്കുന്ന രക്തസാക്ഷിയാണ് ലിസ ചലാനെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സിനിമയെന്ന മാധ്യമത്തെ പുരോഗമനപരമായി ഉപയോഗിച്ച ലിസ ചലാന്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരത്തിന് ഏറ്റവും അര്‍ഹയാണ്. അവരെ ആദരിക്കുന്നതിലൂടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് ആദരിക്കപ്പെടുന്നത്, അദ്ദേഹം പറഞ്ഞു.
നേരത്തെ വേദിയിലേക്കെത്തിയ ഭാവനയ്ക്കാണ് ഡെലിഗേറ്റുകളുടെ ഭാഗത്തുനിന്ന് ഏറ്റവുമധികം കൈയടികള്‍ ലഭിച്ചത്. മറ്റ് അതിഥികള്‍ക്കൊപ്പം ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ആണ് ആമുഖ പ്രഭാഷണത്തിനിടെ ഭാവനയെയും വേദിയിലേക്ക് സ്വീകരിച്ചത്. ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്റെ മറ്റൊരു പെണ് പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു, എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍. കെഎസ്എഫ്ഡിസി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ ആണ് ഭാവനയെ ബൊക്കെ നല്കി സ്വീകരിച്ചത്. പിന്നീട് നിലവിളക്ക് തെളിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങില്‍ ഒരു തിരി തെളിയിച്ചതും ഭാവനയായിരുന്നു.