സിനിമയെന്നത് കോടികളുടെ ബിസിനസ്സാവുന്ന ഒരു കാലത്താണ് വെറും 5000 രൂപ മുതൽമുടക്കിൽ എടുത്തൊരു ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെടുന്നത്. ‘വുമൺ വിത്ത് എ മൂവി ക്യാമറ’ തിങ്കളാഴ്ച ഐ എഫ് എഫ് കെയിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചപ്പോൾ അടൽ കൃഷ്ണൻ എന്ന യുവ സംവിധായകന്റെ ഏറെ കാലത്തെ സ്വപ്നമാണ് പൂർത്തീകരിച്ചത്.ക്യാമറ എക്വിപ്മെന്റ്സിനുള്ള വാടകയ്ക്ക് മാത്രമാണ് പണം ചെലവായത്. പ്രൊഡക്ഷൻ ഉൾപ്പെടെ ബാക്കിയെല്ലാ കാര്യങ്ങളും അടലും സുഹൃത്തുക്കളും സ്വന്തമായി കൈകാര്യം ചെയ്യുകയായിരുന്നു.
പണത്തേക്കാള്‍ ഉപരി കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ തീവ്രതയും പുതുമയും കൊണ്ടായിരിക്കണം സിനിമ ശ്രദ്ധ നേടേണ്ടതെന്നാണ് അടല്കൃഷ്ണയുടെ അഭിപ്രായം. കാലടി ശ്രീശങ്കരാചാര്യ കോളജിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തുടങ്ങിയ കൂട്ടായ്മയാണ് സിനിമ നിര്‍മാണത്തിലേക്ക് വഴിതെളിച്ചത്. കൂട്ടായ്മയില്‍ അംഗമായിരുന്ന ആതിര സന്തോഷാണ് ഇത്തരത്തിലുള്ളൊരു ആശയം മുന്നോട്ട് വെച്ചത്. മൂന്ന് ദിവസത്തെ ചിത്രീകരണവും പ്രീപ്രൊഡക്ഷന് ജോലികളുമടക്കം മൂന്ന് മാസം കൊണ്ട് സിനിമ പൂര്‍ത്തീകരിച്ചു.
ഒരു ഡോക്യുമെന്ററിയുടെ ഭാഗമായി സുഹൃത്തായ ആതിരയുടെ ജീവിതത്തിലെ ഒരു ദിവസം ക്യാമറയില്‍ പകര്‍ത്താന്‍ മാധ്യമ വിദ്യാര്‍ത്ഥിയായ മഹിത വീട് സന്ദര്‍ശിക്കുന്നു. തുടര്‍ന്ന് മഹിതയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ട്പോകുന്നത്. മഹിതയാണ് ചിത്രത്തിലെ ക്യാമറ വുമണ്‍ . കേരളത്തിലെ സ്ത്രീകളുടെ വ്യക്തിപരവുംസാമൂഹികവുമായ ജീവിതത്തിലെ സങ്കീര്‍ണതകളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.ഫോണ്ട് ലൈവ് എന്ന കൂട്ടായ്മയെ പ്രൊഡക്ഷന്‍ ഹൗസ് ആയി മാറ്റുകയെന്നതാണ് അടല്കൃഷ്ണയുടെയും സംഘത്തിന്റെയും അടുത്ത ലക്ഷ്യം.ഈ സിനിമയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് മറ്റൊരു സിനിമ നിര്‍മിക്കാനാണ് താല്‍പ്പര്യമെന്ന് അടല്കൃഷ്ണ പറയുന്നു.