ഭീഷ്മക്ക് ശേഷം ആദ്യമായി അമൽ നീരദ് മനോരമക്ക് കൊടുത്ത ഇന്റർവ്യൂയിലെ പ്രസക്ത ഭാഗങ്ങൾ..
“2020 മാർച്ച് 15 ന് ഷൂട്ട് ആരംഭിക്കാനിരുന്ന ചിത്രമായിരുന്നു ബിലാൽ. കേരളത്തിന് പുറത്തും, ഇന്ത്യയ്ക്കു പുറത്തുമുള്ള ലൊക്കേഷനുകളിലായിരുന്നു ബിലാൽ ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. പോളണ്ടിലുള്ള ഒരു പ്രൊഡക്ഷൻ ടീമുമായി ധാരണ വരെ ആയതുമാണ്..”
“ബിലാലിന്റെ തിരക്കഥ രണ്ടു വർഷം മുമ്പ് പൂർത്തിയാക്കിയതാണ്. അതിൽ ഇനി കുറച്ചു കറക്ഷൻസ് വേണ്ടി വരും. പോപ്പുലർ സിനിമ ചൂടോടെ വിളമ്പേണ്ടതാണല്ലോ. ബിലാൽ ചെയ്യണം, മറ്റു സിനിമകളും ചെയ്യണം..”
“Big B ഒഴിച്ചുള്ള ഒറ്റ സിനിമയും തിയറ്ററിൽ കാണാൻ ആദ്യ ദിനം പോയിട്ടില്ലായിരുന്നു. എനിക്ക് പേടിയായത് കൊണ്ടാണ് പോകാത്തത്. ഭീഷ്മ ഇറങ്ങിയ അന്നും എല്ലാവരും സിനിമയ്ക്കു പോയി. ഞാൻ മാത്രമേ ഇവിടെയുള്ളൂ. ഈ സിനിമയുടെ ഫസ്റ്റ് ഹാഫ് കണ്ടിട്ട് എന്നെ എന്റെ രണ്ടു സുഹൃത്തുക്കൾ വിളിച്ചു. ഒരാൾ അൻവർ റഷീദാണ്. “ആളുകൾ കയ്യടിച്ചു. ഫസ്റ്റ് ഹാഫ് ഗംഭീരം” എന്ന് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു പോയി. സമ്മർദ്ദം അകന്നതിന്റെ, സന്തോഷത്തിന്റെ കരച്ചിലായിരുന്നു അത്..”
Big B ഡബ് ചെയ്യുന്നതിന് മുമ്പ് അദ്ദേഹത്തോട് ഞാൻ പറഞ്ഞു “മമ്മൂക്ക എനിക്ക് ന്യൂഡൽഹിയിലെ ജി. കൃഷ്ണമൂർത്തിയുടെ സൗണ്ടാണ് വേണ്ടത്” എന്ന്. “അതൊക്കെ പോയടോ അതൊന്നും ഇപ്പൊ ഇല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്ന് മമ്മൂക്ക ‘ഒരേ കടലിന്റെ’ ഷൂട്ടിങ്ങിനായി ചെന്നൈയിലായിരുന്നു. താനാദ്യം ഡബ്ബിങ്ങിനു വരണ്ട, അസോസിയേറ്റിനെ വിട്ടാൽ മതിയെന്ന് മമ്മൂക്ക എന്നോടു പറഞ്ഞു. “ഞങ്ങൾ ആദ്യം കുറച്ചു ഭാഗം ചെയ്തു വയ്ക്കാം. എന്നിട്ട് താൻ വന്നു നോക്ക്. ഇഷ്ടപ്പെട്ടില്ലെങ്കിൽ മുഴുവൻ ആദ്യം മുതൽ ഡബ് ചെയ്തു തരാം” എന്ന് മമ്മൂക്ക പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് ഞാൻ സ്റ്റുഡിയോയിൽ ചെന്ന് കേട്ടു നോക്കിയപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടി. കാരണം ഞാനുദ്ദേശിച്ചത് എന്തായിരുന്നോ അത് അതിനെക്കാൾ ഭംഗിയായി മമ്മൂക്ക ചെയ്തിരിക്കുന്നു. എങ്ങനെയുണ്ട് എന്ന് എന്നോടു മമ്മൂക്ക ചോദിച്ചപ്പോൾ, ഒന്നും പറയാനില്ല, ഇതിൽ കൂടുതൽ എനിക്കൊന്നും വേണ്ട എന്നാണ് ഞാൻ പറഞ്ഞത്.. “