നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപും(Dileep) സംഘവും ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകള്‍. ജഡ്ജിയെ സ്വാധീനിക്കാന്‍ വഴിയൊരുക്കുന്നതിന്റെ സുപ്രധാന ശബ്ദരേഖ റിപ്പോര്‍ട്ടര്‍ ടിവിക്കാണ് ലഭിച്ചത്. കേസില്‍ നിര്‍ണായകമാകാന്‍ പോകുന്ന ഈ ശബ്ദരേഖ , ദിലീപിന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ച മുംബൈ ലാബില്‍ നിന്നാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചിരിക്കുന്നത്. ജഡ്ജിയുമായി ആത്മബന്ധം സ്ഥാപിക്കാനായി എന്ന് ശബ്ദരേഖയില്‍ പറയുന്നത് കേള്‍ക്കാം. ദിലീപി(Dileep)ന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ ജഡ്ജിന്റെ കയ്യൊപ്പോടു കൂടിയ രേഖ റിപ്പോര്‍ട്ടര്‍ ചാനൽ ഇന്നലെ പുറത്തു വിട്ടിരുന്നു.
ദിലീപിന് കോടതിയില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ രേഖകളുടെ ഫോട്ടോകളാണ് ഇന്നലെ പുറത്തു വിട്ടത്. മുംബൈയിലെ ലാബില്‍ നിന്നാണ് ഈ രേഖകള്‍ ലഭിച്ചത്. റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ച ഈ ഫോട്ടോകളില്‍ കോടതിയില്‍ നിന്ന് രേഖകള്‍ ചോര്‍ത്തിക്കൊടുത്ത വ്യക്തിയെ കണ്ടെത്താനുള്ള സൂചനകളുണ്ട്. കൈവിരല്‍, ജീന്‍സ്, പാന്റ് എന്നിവയുടെ ചിത്രം ഫോട്ടോകളില്‍ കാണാം. കോടതി വിവരങ്ങൾ പ്രതിയിലേക്ക് ചോർന്നെന്ന് ആരോപിക്കുന്ന അന്വേഷണ സംഘം ശിരസ്തദാറേയും തൊണ്ടി ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ശേഷം മറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.
ദിലീപി(Dileep)ന്റെ ഫോണിലേക്ക് കോടതി രേഖയുടെ കളര്‍ പ്രിന്റ് എത്തിയതിനോട് അനുബന്ധിച്ച ദിവസങ്ങളില്‍ ജോലി ചെയ്തിരുന്നവരെയാകും ചോദ്യം ചെയ്യുക. ദിലീപിന്റെ ഫോണില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വീണ്ടെടുത്തതിന് പിന്നാലെയാണ് കോടതി ജീവനക്കാരിലേക്ക് അന്വേഷണമെത്തുന്നത്. ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായം നല്‍കിയ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ഇത് സംബന്ധിച്ച് രേഖകള്‍ കണ്ടെടുത്തിരുന്നു. ഇവ കോടതിയില്‍ നിന്ന് സര്‍ട്ടിഫൈഡ് കോപ്പികളായി ലഭിച്ച രേഖകള്‍ അല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ദിലീപ്(Dileep) രേഖകള്‍ സംഘടിപ്പിച്ചത് നിയമവിരുദ്ധമായാമെന്ന് വ്യക്തമായതോടെ ഇവ എങ്ങനെ പ്രതിയുടെ പക്കലെത്തിയെന്ന അന്വേഷണത്തിലേക്ക് പ്രവേശിക്കാനാണ് ക്രൈം ബ്രാഞ്ച് ശ്രമം.