താരാരാധകർ തമ്മിൽ ഏറ്റുമുട്ടുന്നത് തമിഴകത്ത് പതിവാണ്. എന്നാൽ ഒന്നിച്ച് സിനിമ ചെയ്യാൻ ഇഷ്ടപ്പെടാത്ത, തമ്മിൽ കണ്ടാൽ പോലും മിണ്ടാത്ത ചില താരങ്ങളുണ്ട് തമിഴകത്ത് എന്നതാണ് സത്യം. സൂപ്പർ ഡയറക്ടർ മണിരത്നവും ദളപതി വിജയ്യും തമ്മിലുള്ള സൗന്ദര്യപ്പിണക്കമാണ് ഇതിലൊന്ന്. തന്റെ കരിയറിന്റെ തുടക്കകാലത്ത് ചാൻസ്ചോദിച്ച് വിജയ് മണിരത്നത്തെയും സമീപിച്ചിരുന്നു. എന്നാൽ മണിരത്നം വിജയിന് അവസരം നൽകിയില്ലെന്ന് മാത്രമല്ല വിജയ്യിനെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തുവത്രെ. പിന്നീട് വൻ താരമായി മാറിയ ശേഷം വിജയ് മണിരത്നത്തിന്റെ സിനിമകളിലഭിനയിച്ചതേയില്ല. വർഷങ്ങൾക്ക് മുൻപ് മണിരത്നത്തിന്റെ മദ്രാസ് ടാക്കീസ് നിർമ്മിച്ച് കെ. ബാലചന്ദറിന്റെ ശിഷ്യൻ വസന്ത് സംവിധാനം ചെയ്ത നേരുക്ക് നേർ എന്ന ചിത്രം മാത്രമാണ് ഇതിന് ഒരുപവാദം.
അഞ്ച് വർഷങ്ങൾക്ക് മുൻപ് തന്റെ പുതിയ ചിത്രമായ പൊന്നിയിൻ ശെൽവന്റെ താരനിർണയം നടക്കുന്നതിനിടയിൽ മണിരത്നം വിജയ്യുമായി ചർച്ച നടത്തിയെങ്കിലും മഞ്ഞുരുകിയില്ല.വിജയ്യും നെപ്പോളിയനുമായുള്ള അകൽച്ചയാണ് കോടാമ്പക്കം അടക്കം പറഞ്ഞിരുന്ന മറ്റൊന്ന്. പോക്കിരി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് വിജയ് ലൊക്കേഷനിലെ കാരവനിൽ വിശ്രമിക്കുമ്പോൾ തന്റെ ചില സുഹൃത്തുക്കളെ നെപ്പോളിയൻ ലൊക്കേഷനിലേക്ക് വിളിച്ചുവരുത്തി. വിജയ്യിനെ പരിചയപ്പെടുത്താൻ സുഹൃത്തുക്കൾക്കൊപ്പം കാരവനിലേക്ക് കയറാൻ തുടങ്ങിയ താരത്തെ വിജയ്യിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്നുണ്ടായ വാക്കുതർക്കത്തിൽ വിജയ്യും ഇടപെട്ടു. നെപ്പോളിയൻ നിരുത്തരവാദപരമായി പെരുമാറിയെന്നായിരുന്നു വിജയ്യിന്റെ പരാതി. തുടർന്ന് ഒരു ചിത്രത്തിൽ പോലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടില്ല.
സൂപ്പർതാരം രജനികാന്തും സത്യരാജും തമ്മിലുള്ള സൗന്ദര്യപ്പിണക്കവും തമിഴകത്ത് പ്രസിദ്ധമാണ്. മിസ്റ്റർ ഭാരത് എന്ന ചിത്രത്തിൽ രജനികാന്തിന്റെ വില്ലനാ യിരുന്നു സത്യരാജ്. ചിത്രത്തിലെ ഇരുവരുമൊന്നിച്ചുള്ള എന്നമ്മാ കണ്ണ്… സൗഖ്യമാ… എന്ന ഗാനം എവർഗ്രീൻ ഹിറ്റാണ്.
രജനിക്കെതിരെ ഒട്ടേറെ അഭിമുഖങ്ങളിൽ സത്യരാജ് സംസാരിച്ചതോടെയാണ് ഇരുവരും അകന്നത്. രജനിയുടെ തത്വശാസ്ത്രത്തെയും ആത്മീയ രാഷ്ട്രീയത്തെയുമൊക്കെ സത്യരാജ് പലതവണ ആക്രമിച്ചിട്ടുണ്ട്. ആത്മീയതയുടെ പേരിൽ കച്ചവടം നടത്തുകയാണ് രജനിയെന്നായിരുന്നു സത്യരാജിന്റെ ആരോപണങ്ങളിലൊന്ന്.
തമിഴകത്തിന്റെ തല അജിത്തും വടിവേലുവും തമ്മിലുള്ള അകൽച്ചയും പ്രസിദ്ധമാണ്. രാജ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് ഇരുവരും തമ്മിലുള്ള അകൽച്ച ആരംഭിക്കുന്നത്. വടിവേലു തന്നോട് ബഹുമാനമില്ലാതെ സംസാരിക്കുന്നുവെന്നതായിരുന്നു അജിത്തിന്റെ പരാതി. വടിവേലു ഒരിക്കലും അജിത്തിനെ സർ എന്ന് സംബോധന ചെയ്യാത്തതായിരുന്നുവത്രെ കാരണം. രാജയ്ക്ക് ശേഷം അജിത്തും വടിവേലുവും ഒരു ചിത്രത്തിൽ പോലും ഒന്നിച്ചഭിനയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
അജിത്തിനോടെന്ന പോലെ ധനുഷിനോടും അകൽച്ചയിലായിരുന്നു വടിവേലു. ധനുഷിന്റെ പഠിക്കാതവൻ എന്ന ചിത്രത്തിലെ പ്രധാന കൊമേഡിയനായി ആദ്യം നിശ്ചയിച്ചിരുന്നത് വടിവേലുവിനെയായിരുന്നു. എന്നാൽ ധനുഷും വടിവേലുവും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മമൂലം പിന്നീടാ വേഷമവതരിപ്പിച്ചത് വിവേകാണ്. ശിവകാർത്തികേയനും സന്താനവും തമ്മിലുള്ള പോരും കോടാമ്പക്കത്ത് പരസ്യമായ രഹസ്യമാണ്. ശിവകാർത്തികേയനോടുള്ള സന്താനത്തിന്റെ അസൂയയാണ് അകൽച്ചയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. സിനിമയിലെത്തും മുൻപും ഇരുവരും ഒരു പ്രമുഖ തമിഴ് ടിവി ചാനലിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ശിവകാർത്തികേയൻ പെട്ടെന്ന് പേരും പെരുമയും നേടിയതും സിനിമയിൽ നായകനായി തന്റേതായ ഒരു ഇടം സ്വന്തമാക്കിയതും സന്താനത്തിന് ഇഷ്ടമായില്ലത്രെ. പിന്നീട് കൊമേഡിയനായി സിനിമയിലെത്തിയ സന്താനം നായകനായും ചില ചിത്രങ്ങളിലഭിനയിച്ചു.
യുവതാരങ്ങളായ ചിലമ്പരശനും വിശാലും തമ്മിലുള്ള പിണക്കവും തമിഴകത്ത് പ്രശസ്തമാണ്. തമിഴകത്തെ അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില വാദപ്രതിവാദങ്ങളും ഉറ്റ ചങ്ങാതിമാരായിരുന്ന ഇരുവരെയും അകറ്റിയത്. പിന്നീട്ചില അഭിമുഖങ്ങളിലും ഇരുവരും അന്യോന്യം വിമർശന ശരങ്ങളെയ്തിരുന്നു.