കുറച്ചു ദിവസങ്ങൾക്കു മുന്നിൽ സോഷ്യൽ മീഡിയയിൽ ഒരു ക്യാമ്പയ്‌ൻ നടന്നിരുന്നു. വിഷയം രസകരമാണ്. പക്ഷെ എത്രത്തോളം ഭീതിജനകമാണെന്നും ചിന്തിക്കണം. ബോളിവുഡിലെ താര ദമ്പതികളായ സൈഫ് അലി ഖാൻ കരീന കപൂർ ദമ്പതികളുടെ കുഞ്ഞിന്റെ പേര് മാറ്റണം എന്നതായിരുന്നു ക്യാമ്പയ്‌ന്റെ ഉദ്ദേശം. ആശയ പ്രകടനത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും നിയമപരിരക്ഷ ഉറപ്പു നൽകുന്ന ഒരു ഭരണ ഘടനക്കു കീഴിൽ ജീവിക്കുന്ന നമ്മുടെ ഇന്ത്യയിലാണ് ഈ അവസ്ഥയെന്ന് ഓർക്കണം. ഈ വാർത്ത കണ്ടിരിക്കാൻ ഇടയുള്ള എല്ലാ മലയാളികളും ചിരിച്ചിരിക്കാനാണ് സാധ്യത. കാരണം ഇതൊക്കെ അങ്ങ് ഉത്തരേന്ത്യയിൽ അല്ലെ നടക്കു എന്ന പുച്ഛഭാവത്തോടെയാകണം ഓരോ മലയാളിയും ഈ വാർത്ത വായിച്ചിട്ടുണ്ടാകുക. പണ്ട് കുപ്പി വെള്ളം വന്നപ്പോഴുള്ള മലയാളിയുടെ പുച്ഛഭാവം തന്നെ. എന്നാൽ ഉത്തരേന്ത്യയിൽ മതങ്ങളുടെ പേരിൽ തമ്മിൽ തല്ലിക്കുന്ന വർഗീയ അജണ്ട കേരളത്തിലും വിജയം കൈ വരിച്ചു എന്ന് പറഞ്ഞു കഴിഞ്ഞാൽ എത്ര മലയാളികൾ അതിനെപ്പറ്റി കാര്യ ഗൗരവമായി സംസാരിക്കുമെന്ന് അറിയില്ല. കാരണം കേരളത്തിൽ അത്തരം ഒരു വർഗീയ അജണ്ടകളും വിലപ്പോകില്ല എന്ന് തന്നെ വിശ്വസിക്കുന്നവരാണ് ഓരോ മലയാളികളും. എന്നാൽ കേരളവും മത ഭ്രാന്ത് പിടിച്ച ചില് ആചാര സംരക്ഷകരാൽ തകർക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
ഉത്തരേന്ത്യയിൽ എന്തൊക്കെ നടന്നാലും ‘നിന്റെയൊക്കെ അഭ്യാസം ഇന്ത്യയിലല്ലെടാ നടക്കൂ , ധൈര്യമുണ്ടെങ്കിൽ കേരളത്തിലേക്ക് വാ’ എന്ന സിനിമ ഡയലോഗ് പറയുന്നവരായിരുന്നു മലയാളികൾ. എന്നാൽ ഇന്ന് ആ അവസ്ഥക്കും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. ഓരോ ദിവസത്തെയും വാർത്തകളും ചാനൽ ചർച്ചകളും അതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. പണ്ടാരോ പറഞ്ഞിട്ടുണ്ട് ‘മതനിരപേക്ഷതയുടെ മറവിലെ വെടിമരുന്നു പുരയാണ് കേരളമെന്ന്, പൊട്ടി തെറിക്കാൻ ഒന്ന് കത്തി തുടങ്ങുകയേ വേണ്ടു’ എന്ന്. ശരിയാണ് ,ഇപ്പോൾ അത് കത്തി തുടങ്ങിയിരിക്കുന്നു. ഒന്നിൽ നിന്ന് ഒന്നിലേക്കായി പകർന്നു തുടങ്ങിയിരിക്കുന്നു. പല കോണുകളിൽ നിന്നും അസഹിഷ്ണുതയുടെ പുകച്ചുരുളുകൾ ഉയർന്നു തുടങ്ങിയിരിക്കുന്നു. എന്തായാലും ഒന്നുറപ്പാണ്. ഏറെ കൊട്ടിഘോഷിച്ച് കേരളത്തിൽ നടന്നുവെന്നവകാശപ്പെടുന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ ഉള്ള് പൊള്ളയായിരുന്നു. അതിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോൾ പ്രകടമായി കൊണ്ടിരിക്കുന്നത്. അതിന്റെ പരിണിത ഫലങ്ങളാണ് ഇന്ന് സിനിമയെന്ന കലാപരമായ മാധ്യമത്തോട് പോലുമുള്ള മതവിധ്വേഷം പൂണ്ട അസഹിഷ്ണുതയുടെ തുറിച്ചുനോട്ടങ്ങൾ.
കേരളം പിറകോട്ടു നടക്കുകയാണെന്നു പലരും പറയാറുണ്ട്. എന്നാൽ നടക്കുകയല്ല, അതിവേഗം പിന്നോട്ട് ഓടുകയാണെന്നതാണ് വാസ്തവം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നാദിർഷായുടെ സംവിധാനത്തിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന രണ്ട് ചിത്രങ്ങളുടെ പേരുകൾ തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന വാദവുമായി ചില ക്രിസ്ത്യൻ സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. ഒരു സിനിമയിലെ ദൃശ്യങ്ങളോ, ഒരു ലേഖനത്തിലെ വരികളോ ഏതെങ്കിലും ഒരാളുടെ മതത്തെ വ്രണപ്പെടുത്തുന്നത് എങ്ങനെയാണ് ? ആരാണ് ഒരു മത വിശ്വാസിയുടെ വികാരം നിശ്ചയിക്കുന്നത്? വിരലിൽ എണ്ണാവുന്ന അംഗങ്ങളുളള ഏതെങ്കിലും തുക്കടാ സംഘടനയോ? ആരാണ് ഇവിടുത്തെ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടേയുമൊക്കെ അജണ്ട നിശ്ചയിക്കുന്നത്.
ഒരു കലാകാരൻ തന്റെ സൃഷ്ടിക്ക് പേര് ഇടുന്നതു പോലും സൂക്ഷ്മതയോടെയാകണം എന്ന മുന്നറിയിപ്പ് സമകാലിക കേരളം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇവിടുത്തെ പ്രശ്നം പഠിച്ചു കഴിഞ്ഞാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട് ഈശോ’ എന്ന പേരോ കേശു ഈ വീടിന്റെ നാഥൻ’ എന്ന പേരോ അല്ല ഇവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നത്. നാദിർഷ എന്ന കലാകാരന്റെ പേരും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മതവും മാത്രമാണ് ഇവരുടെ പ്രശ്നം. അല്ലെങ്കിൽ ലിജോ ജോസ് പെല്ലിശ്ശേരി ഈ.മാ.യൗ’ എന്ന പേരിൽ ചിത്രമിറക്കിയപ്പോഴോ ലാൽ ജോസ് ക്രിസ്ത്യാനികളുടെ വേദപുസ്തകമായ വി.ബൈബിളിലെ വെളിപാടിന്റെ പുസ്തകം’ എന്ന പേരിട്ടപ്പോഴോ ഇവർ പ്രതികരിക്കേണ്ടതായിരുന്നു. ഏറ്റവും അവസാനം ജീൻ പോൾ ലാൽ സംവിധാനം ചെയ്ത സുനാമി’ എന്ന ചിത്രത്തിൽ മുകേഷ് അവതരിപ്പിച്ച പുരോഹിത കഥാപാത്രം എത്രയോ തവണ ദ്വയാർത്ഥങ്ങളും ക്രിസ്തീയതയെയും മറ്റു പുരോഹിതന്മാരെയും കളിയാക്കുന്നു. അതൊന്നും അവർ കണ്ടില്ലേ. അപ്പോൾ നാദിർഷയുടെ ചിത്രം ഒരിക്കൽ പോലും കാണാതെ പേര് മാറ്റണമെന്ന് മുറവിളി കൂട്ടുന്നവരുടെ യഥാർഥ പ്രശ്‌നം സിനിമയല്ല , മറിച്ച് മുസ്ലിം ആയ വ്യക്തി ഈശോയെ തൊട്ടതാണ്. തങ്ങൾക്ക് കിട്ടിയ ഒരു അവസരം മുതലെടുക്കുക എന്നത് മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
ഇന്നത്തെ അവസ്ഥ ആയിരുന്നു അന്നെങ്കിൽ!
അല്ലാഹു അക്ബർ (1977)
മുഹമ്മദും മുസ്തഫയും (1978)
മിശിഹ ചരിത്രം (1978)
തോമശ്ലീഹ (1975)
ഭഗവാൻ (1986/2009)
ശ്രീമദ് ഭഗവത്ഗീത (1977)
സ്വാമി അയ്യപ്പൻ (1975)
ശബരിമല ശ്രീ അയ്യപ്പൻ (1961)
നരസിംഹം (2000 )
വടക്കുംനാഥൻ ( 2006 )
ഭഗവാൻ ( 2009 )
പ്രൈസ് ദി ലോർഡ് (2014 )
അബ്രഹാമിന്റെ സന്തതികൾ ( 2018 )
പ്രാർത്ഥിച്ചതോ ദൈവങ്ങളെ വിളിച്ചതോ അല്ല, ഇതെല്ലാം മലയാളത്തിൽ ഇറങ്ങിയ സിനിമയുടെ പേരുകളാണ്. അതായത് ആരുടെയൊക്കെയോ ആരുടെയൊക്കെയോ കൈകളിൽ ചലിക്കുന്ന പാവകളായി ചില വിശ്വാസികൾ മാറുന്നതിനു മുൻപ് ഇറങ്ങിയ മലയാള സിനിമകൾ. ഒന്നാലോചിച്ചു നോക്കു, ഇന്നത്തെ സാമൂഹിക- രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം പേരുകളിൽ ഒരു സിനിമ പുറത്തിറക്കാൻ തീരുമാനിച്ചാൽ എന്തായിരിക്കും ഫലം. മത വിശ്വാസങ്ങളുടെ മൊത്ത സംരക്ഷണം ഏറ്റെടുത്തിരിക്കുന്നവർ കേരളത്തെ കലാപഭൂമിയാക്കുമെന്നതിൽ തർക്കമില്ല.
എം.ടി വാസുദേവൻ നായർ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ‘നിർമ്മാല്യം’. കഥയും തിരക്കഥയും നിർമ്മാണവുമെല്ലാം എം.ടി നിർവഹിച്ച ആദ്യ ചിത്രം.ഒരിക്കൽ ഒരു അഭിമുഖത്തിൽ എം.ടി ഇപ്രകാരം ചോദിച്ചിരുന്നു. “ഇന്നായിരുന്നെങ്കിൽ എനിക്കു നിർമ്മാല്യം എന്നൊരു ചിത്രം സംവിധാനം ചെയ്യാൻ പറ്റുമായിരുന്നോ”? .എം.ടി. നിർമാല്യം ഇന്നെഴുതിയാൽ എന്ത് സംഭവിക്കുമെന്ന് വെറുതെ ഒന്ന് ചിന്തിച്ചി നോക്കാം. ആചാര സംരക്ഷകരും വിശ്വാസം വ്രണപ്പെട്ടവരും അദ്ദേഹത്തെ ജീവനോടെ കൊത്തി കീറുമായിരിക്കാം. പേരിലെ ഒരു നായർ പോലും ഒരു പക്ഷെ എം.ടി യുടെ രക്ഷക്കെത്തിയെന്നു വരില്ല. കാരണം നിർമ്മാല്യമൊരുക്കിയ 1973 അല്ല ഇപ്പോൾ. മൂന്നര പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും കേരളത്തിലെ സാമൂഹികാവസ്ഥ മാറി. മതവും ജാതിയും കേരളീയ സമൂഹത്തെ ശരിക്കും വിഴുങ്ങിയിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ശ്രീകോവിലിലെ ബലിക്കല്ലിൽ വായിലെ ചോര വെളിച്ചപ്പാട് തുപ്പുന്നൊരു സീൻ ചിത്രീകരിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ?
കേരളത്തിലെ കൃസ്ത്യാനികൾ, വിശേഷിച്ച് കത്തോലിക്കർ ‘ഈശോ മറിയം ഔസേപ്പേ.’ എന്നു വിളിച്ചു പ്രാർത്ഥിക്കാറുണ്ട്.
ഇതേക്കുറിച്ച് മാർ അപ്രേം തിരുമേനി പറഞ്ഞൊരു ഫലിതം ഇതാണ്: ക്രിസ്തുവിനെ കുരിശിലേറ്റിയ ദിവസം വൈകിട്ട് കാറ്റടിച്ചപ്പോൾ കുരിശൊന്നു ചരിഞ്ഞു. അതു കണ്ടു നിന്ന തൃശൂർക്കാരൻ ലോനപ്പൻ കൂട്ടുകാരൻ ഔസേപ്പിനോട് ചോദിച്ചൂ പോലും;
” ഈശോ മറിയോ ഔസേപ്പെ..?”
പക്ഷെ ഇതു കേട്ടവർ പ്രാർത്ഥനയാണെന്നു കരുതി ഇതിനെ പിന്തുടർന്നതാണത്രെ ..!
ഈ ഫലിതത്തിൻ്റെ പേരിൽ ഒരു കത്തോലിക്കനും അപ്രേം പിതാവിനെ തെറി വിളിച്ചിട്ടില്ല. കുരിശ്ശിലേറ്റാൻ കൊടിപിടിച്ചില്ല , ലോഹ ഊരി വാങ്ങാൻ മെനക്കെട്ടില്ല. കാരണം കേരളത്തിലെ കൃസ്ത്യൻ സമൂഹത്തിൻ്റെ പാരമ്ബര്യം സഹിഷ്ണുതയുടേയും വിനയത്തിൻ്റേതുമാണ്.
മതനിരപേക്ഷതയും ജനാധിപത്യബോധവും ആണ് അവരെ ഭരിക്കുന്നത്.
പ്രാർത്ഥനകളും പ്രസംഗങ്ങളും സ്തോത്ര ഗീതങ്ങളും വഴി നേടിയെടുത്തതാണ് ഈ പാരമ്പര്യം
‘ക്രിസ്തുവിൻ്റെ ആറാം തിരുമുറിവ്’ എന്ന നാടകമെഴുതി കേരളത്തിലെ മുഴുവൻ ക്രിസ്ത്യാനികളെയും പ്രകോപിപ്പിച്ച് തെരുവിലിറക്കിയവനാണ് പി.എം ആന്റണി . എന്നാൽ അതിനുശേഷവും ഇതേ കേരളത്തിൻ്റെ വിരിമാറിലൂടെ രണ്ടുകൈയും വീശി തന്നെയാണ് ആന്റണി നടന്നത്. അയാൾ ഒരിക്കൽ പോലും അക്രമിക്കപ്പെട്ടിട്ടില്ല. എന്തിന് കേരളത്തിൽ ഒരു ക്രിസ്ത്യാനിയും ഒരു ചരല് പോലും വാരി ആന്റണിക്ക് നേരെ എറിഞ്ഞില്ല.
പക്ഷെ ഇന്ന് അവസ്ഥ അതല്ല. സമകാലിക കേരളം പറയാതെ പറഞ്ഞു വയ്ക്കുന്ന ഒന്നുണ്ട്. ‘ഇനി മുതൽ പഴയതു പോലെ അല്ല കാര്യങ്ങൾ. അത് കൊണ്ട് തന്നെ കലയിൽ ആയാലും കഥയിൽ ആയാലും മതവും ജാതിയും പറയുമ്പോൾ ഒന്നല്ല ഒരായിരം തവണ ആലോചിക്കണം. കഥാപത്രങ്ങളുടെ പേര് പോലും ആചാര സംരക്ഷങ്ങൾക്കും വിശ്വാസ സംഹിതക്കും കോട്ടം തട്ടാത്ത വിധമാകണം. ഇല്ലെങ്കിൽ ഇന്ന് വിവാദമുയരും നാളെ വിപ്ലവം തിരി തെളിക്കും പതിയെ കേരളം കലാപഭൂമിയാകും’.
ഇന്ന് മുളച്ചതല്ല , നേരത്തെ പാകിയ വിത്താണിത്
അടുത്ത കാലത്തായി സിനിമാ രംഗത്ത് ചില ശക്തികൾ വർഗീയ വികാരം ഇളക്കിവിട്ടു കൊണ്ട് സിനിമയെ കടന്നാക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്.
സാധാരണഗതിയിൽ കേരളത്തിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത വിഷയമാണ് ഈയിടെ നടന്നത്. ലക്ഷങ്ങൾ മുടക്കി കഴിഞ്ഞവര്ഷം മാർച്ചിൽ മിന്നൽ മുരളി എന്ന ചിത്രത്തിനായി നിർമിച്ച സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് തല്ലി തകർത്തിരുന്നു . കൊവിഡ് കാരണം ഷൂട്ടിംഗ് നീളുകയായിരുന്ന ചിത്രത്തിന്റെ ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം അലമുറയിട്ടു കരയുന്നു എന്ന് പറഞ്ഞു തല്ലി തകർത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നായിരുന്നു അക്രമണകാരികളായ ബജ്രംഗ്ദൾ പ്രവർത്തകരുടെ ആരോപണം.
വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേൾവി മാത്രമായിരുന്നിടത്താണ് കേരളത്തിൽ പരസ്യമായി മത തീവ്രവാദം പറഞ്ഞു ക്ഷുദ്ര ശക്തികൾ രംഗ പ്രവേശം ചെയ്തതെന്ന് ഓർക്കണം. ഒരു സിനിമാ സെറ്റ് പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വർഗീയതയുടെ വൈറസ് എത്ര മാരകമാണെന്ന് ചിന്തിക്കണം. എന്നാൽ അന്ന് ആ മത ഭ്രാന്തിനെ വിമർശിച്ച ഒരു കൂട്ടം ക്രൈസ്തവ വിശ്വാസികൾ പോലും ഇന്ന് ഒരു സിനിമയുടെ പേരിൽ സൃഷ്ടിച്ചെടുത്തിരിക്കുന്ന വിവാദങ്ങളിൽ കാര്യമെന്തന്നറിയാതെ ആട്ടം നടത്തുകയാണ്.
സിനിയമയെന്നാൽ ഒരു കൂട്ടം മനുഷ്യരുടെ അധ്വാനവും വിയർപ്പുമാണ്. അവിടെ കൂടെ ജോലി ചെയ്യുന്നവരുടെ ജാതിയോ മതമോ ചോദിക്കാറില്ല. ഒരു പാത്രത്തിൽ നിന്നുമാണ് അവർ ഭക്ഷണം കഴിക്കുക. രണ്ടു – രണ്ടര മണിക്കൂർ ഒരു പ്രേക്ഷകനെ മറ്റള്ള ചിന്തകളിൽ നിന്നും തിരിച്ച് തിരശീലയിലേക്ക് കണ്ണും നട്ടിരുത്തുന്നതിനായാണ് അവർ അഹോരാത്രം പ്രയത്നിക്കുന്നത്. ഒടുവിൽ പടം തീരുമ്പോൾ കാണികളുടെ ഇടയിൽ നിന്നും ലഭിക്കുന്ന കയ്യടികളാണ് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം. അവിടേക്കാണ് സിനിമയിൽ നായികയുടെ പേര് മുംതാസും നായകന്റെ പേര് ജോസഫും ആയതിന്റെ പേരിൽ മതവികാരം വ്രണപ്പെടാനായി കാത്തിരിക്കുന്ന ഏമാന്മാർ എത്തി നോക്കുന്നത്. ‘അരണ്ടവന്റെ കണ്ണിൽ എല്ലാം ഇരുട്ടാണ്’ എന്ന് പറയുന്നത് പോലെ പിന്നെ ചുറ്റുമുള്ളതിലെല്ലാം അവർ മതസ്നേഹം കണ്ടു തുടങ്ങും. കേരളം അതിന്റെ മൊത്തമാർക്കറ്റായി മാറിക്കഴിഞ്ഞു എന്നതോർക്കുമ്പോഴാണ് സങ്കടം.
കേരളം ഇന്നോളം ആർജിച്ചെടുത്ത പുരോഗമന പ്രത്യയ ശാസ്ത്രങ്ങളുടെ നേർ വിപരീതമാണ് ഇപ്പോൾ സംഭവിക്കുന്ന ഓരോ വാർത്തകളും. അതാകട്ടെ കേരളത്തിന് ഒട്ടും ഭൂഷണവുമല്ല. ഭാഗ്യവശാൽ നമ്മുക്ക് ഇപ്പോഴും ആശ്വാസത്തിന് വക നൽകുന്നത് ഇടുങ്ങിയ ചിന്താഗതികൾ പുലർത്തുന്നവരുടെ വാക്കുകൾക്ക് കേരളത്തിലെ ബഹു ഭൂരിപക്ഷം വിശ്വാസികളും ചെവി കൊടുത്തിട്ടില്ല എന്നുള്ളതാണ്. ഇത്തരക്കാരുടെ വാക്കുകളെ അർഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളഞ്ഞു മലയാളി അവന്റെ മതമൈത്രിയും സാമുദായികസൗഹാർദവും സഹോദര സ്നേഹവും പങ്കുവച്ച് ജീവിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.