മുൻപെങ്ങും കേട്ട് കേൾവിയില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് പൊതുജീവിതവും സിനിമ മേഖലയും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അസാധാരണ കാലഘട്ടത്തിൽ ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും നമ്മൾ സഞ്ചരിക്കുമെന്നുറപ്പുള്ള വാതിലിനു നേരെ മുഖം തിരിക്കേണ്ടതുണ്ടോ !
രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തീയേറ്ററുകളും സിനിമയുമെല്ലാം ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങി . നീണ്ട അഞ്ച് മാസക്കാലത്തോളമായി തീയേറ്ററുകൾ പൂട്ടിക്കിടക്കുന്നത് സിനിമാ പ്രവർത്തകർക്ക് ഒന്നടങ്കം വലിയ തിരിച്ചടിയായി മാറിയിരുന്നു. ലോക്ക് ഡൗണ്‍ മൂലം മലയാള സിനിമ നേരിട്ട നഷ്ടം നികത്താൻ ഉടനെങ്ങും സാധിക്കില്ലെന്ന് വ്യക്തമാക്കി സിനിമാരംഗത്തെ വിദഗ്ധരും രംഗത്തെത്തിയിരുന്നു. എന്നാൽ തങ്ങളുടെ സിനിമകൾ പെട്ടിയിലാകുമ്പോൾ വരുന്ന ഭീമമായ നഷ്ടം നികത്താനുള്ള മറ്റു പോം വഴികളെ കുറിച്ച് നിർമ്മാതാക്കൾ ചിന്തിച്ച് തുടങ്ങിയതോടെയൊണ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയുള്ള സിനിമാ റിലീസുകൾക്ക് സാധ്യതയേറിയത്.കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിയേറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ഇപ്പോള്‍ കൂടുതൽ പേർ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകള്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് . ഒരു വിഭാഗം ഇതിന് തയ്യാറെടുക്കുമ്പോള്‍ വ്യാപകമായ എതിര്‍പ്പുമായി മറ്റൊരു കൂട്ടരും രംഗത്തുണ്ട്. എന്താണ് ഒടിടി റിലീസ് ! മലയാള സിനിമക്ക് ഇത് എങ്ങനെയാകും ഗുണകരമാകുക! കോവിഡാനന്തര ജീവിതത്തിൽ സിനിമയ്‌ക്ക് എന്തുസംഭവിക്കും?
എന്താണ് ഒടിടി(OTT)?
ഓവര്‍-ദ-ടോപ് അല്ലെങ്കില്‍ ഒടിടി എന്നു വിളിക്കുന്നത് ഇന്റര്‍നെറ്റിലൂടെ എത്തുന്ന പ്രോഗ്രാമുകളെയും ഉള്ളടക്കത്തെയുമാണ്. നെറ്റ്ഫ്ളിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്‌സ്റ്റാര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ് പ്രധാന ഉദാഹരണം. വിരൽത്തുമ്പിൽ ലോകം ലഭ്യമാകുന്ന കാലഘട്ടത്തിൽ സിനിമകൾ പോലും മൊബൈലിലും സ്മാർട്ട് ഗാഡ്‌ജെറ്റുകളിലും ആസ്വദിക്കാൻ കഴിയുന്ന ഒരു ടെക്നിക്കൽ സാധ്യത. അതാണ് ഒടിടി . പണ്ട് ,കേബിള്‍ ടിവിക്കു മുൻപ്, ദൂരദര്‍ശന്റെ ടെറസ്ട്രിയല്‍ ട്രാന്‍സ്മിഷന്‍ മാത്രമുണ്ടായിരുന്ന കാലം പോലെയാണിത് . അന്ന് കൂടുതല്‍ പേരും ദൂരദര്‍ശന്റെ ആന്റിനയും നാട്ടി ചിത്രങ്ങൾ കണ്ടു തുടങ്ങി. അപ്പോഴും ടിവി വരുന്ന സമയത്ത് പ്രേക്ഷകർ പറഞ്ഞിരുന്നത് അതോടെ സിനിമാ മേഖലയും തീയേറ്ററുകളുമെല്ലാം ഇല്ലാതാകും എന്നായിരുന്നു. പക്ഷേ അതിന് ശേഷവും നിരവധി സിനിമകളുണ്ടായി, ഇപ്പോഴും സിനിമ കാണാനായി തീയേറ്ററുകളിലേക്ക് പ്രേക്ഷകരെത്തുന്നുമുണ്ട്. അതായത് ഒടിടി എന്നത് ഡിജിറ്റൽ ലോകത്തിലെ ഒരു സാധ്യത മാത്രമാണ് എന്നർത്ഥം. അതിനെ ഒരു ശത്രുവായി കാണേണ്ട കാര്യമില്ല.
തീയേറ്റര്‍ റിലീസിന്‍റെ സമയത്തുപോലും പലപ്പോഴും ലഭിക്കാത്ത ഓഡിയൻസ് സപ്പോർട് ഒരു സിനിമയ്ക്കു നല്‍കാന്‍ മുന്‍കാലത്ത് ഡിവിഡിക്കും ടിവി പ്രദര്‍ശനത്തിനും എങ്ങനെ സാധിച്ചോ അത്തരം ഒരു ഫോളോവിംഗ് കുറച്ചുകൂടി മികച്ച രീതിയില്‍ ഇൻസ്റ്റന്റ് ആയി ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ മേന്മ . കേരളത്തിലെ തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ‘കുമ്പളങ്ങി നൈറ്റ്സ് ’ എന്ന ചിത്രം സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിന്റെ കമന്‍റ് സെക്ഷന്‍ നോക്കിയാല്‍ ഈ സിനിമയെ വിവിധ ഭാഷക്കാര്‍ എങ്ങനെയാണ് കണ്ടത് എന്ന് വ്യക്തമാകും. ബോളിവുഡ് താരം അനുഷ്‌ക്ക ശർമ ഉൾപ്പെടെയുള്ളവർ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. അതില്‍ ചിത്രത്തിന്‍റെ പ്രമേയത്തിനും ആഖ്യാനത്തിനും ഒരു പങ്കുണ്ട് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം നല്‍കുന്ന ഇത്തരം അവസരങ്ങളും കാണതെ പോകരുത്. അടുത്തിടെ ബ്രട്ടീഷ് പത്രമായ ഗാര്‍ഡിയനില്‍ പ്രത്യക്ഷപ്പെട്ട ‘കുമ്പളങ്ങി നൈറ്റ്സിന്‍റെ ’ റിവ്യൂവിന്‍റെ അവസാനം അത് സ്ട്രീം ചെയ്യുന്ന ഒടിടി അഡ്രസും ചേര്‍ത്തിരുന്നു. അതായത് ചലച്ചിത്രങ്ങളുടെ അഡ്രസ്സ് പോലും മാറി പോകാൻ കെൽപ്പുള്ള തരത്തിലാണ് ഒടിടി പ്ലാറ്റഫോമിന്റെ അവസരങ്ങൾ.
മലയാള സിനിമക്ക് ഒടിടി എങ്ങനെയാകും ഗുണകരമാകുക!
കൊവിഡ് മഹാമാരി ആഗോള വ്യാപകമായി തന്നെ സിനിമാ വ്യവസായത്തെ തീയേറ്റര്‍ എന്ന അതിന്‍റെ പ്രധാന വരുമാന സ്രോതസ്സില്‍ നിന്നും അകറ്റിയപ്പോള്‍ മെല്ലെ മെല്ലെ സിനിമാ വ്യവസായത്തില്‍ ചുവടുറപ്പിച്ചിരുന്ന ഒടിടി പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ച ശരവേഗത്തിലായി എന്നതാണ് ഇപ്പോഴത്തെ ഈ അവസ്ഥക്ക് പിന്നിൽ .ഇത്തരത്തില്‍ ഒരു സാഹചര്യത്തിലാണ് മലയാളത്തിലും ഡിജിറ്റല്‍ റിലീസ് ഉണ്ടാകുന്നത്.എന്നാല്‍ സമീപഭാവിയില്‍ കൊവിഡ് കാലത്തിനു ശേഷവും മലയാളത്തില്‍ അടക്കം ഒടിടി റിലീസുകള്‍ ഏറെ ഉണ്ടാവും എന്ന് തന്നെയാണ് വ്യക്തമായ സൂചനകൾ. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റം കണ്ടില്ലെന്നു നടിക്കാതെ മാറ്റത്തിനൊപ്പം ചുവടു വച്ചാൽ മലയാള സിനിമക്കും ഇത് അനന്ത സാദ്ധ്യതകൾ തന്നെയാണ് തുറന്നിടുന്നത്.
മലയാളത്തിന്റെ യുവനടനും സംവിധായകനുമായ പ്രിത്വിരാജ് ലോക്ഡൗണിനും മാസങ്ങൾക്കു മുന്നേ തന്നെ മലയാള സിനിമയിലേക്ക് കടന്നു വരാൻ പോകുന്ന ഒടിടി വിപ്ലവത്തെകുറിച്ച് വ്യക്തമാക്കിയിരുന്നു. ‘നമുക്ക് എല്ലാവര്‍ക്കും കിട്ടുന്ന സൂചനകള്‍ പോലെ തീര്‍ച്ചയായും സിനിമകള്‍ വളര്‍ന്ന് കൊണ്ടേയിരിക്കും. പക്ഷേ ഈ വളര്‍ച്ച നമ്മള്‍ പ്രതീക്ഷിക്കുന്ന ദിശയിലേക്ക് ആയിരിക്കില്ല. മാര്‍ക്കറ്റ് വലുതാകും. എനിക്ക് തോന്നുന്നത് പോകെ പോകെ ഡിജിറ്റല്‍ സ്‌പേസ് വലിയ സാധ്യതയായി മാറും. അങ്ങനെ വരുമ്പോള്‍ അതൊരു ഇന്‍ഡിപെന്‍ഡന്റ് മാര്‍ക്കറ്റായി രൂപം കൊള്ളും. അതിലേക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്ന സിനിമകള്‍ ഉണ്ടാവും.ഭാവിയില്‍ ഒരു ശതമാനം സിനിമകള്‍ തിയറ്റര്‍ റിലീസുകളില്ലാതെ ഡിജിറ്റല്‍ പ്രീമിയര്‍ എന്നും പിന്നീട് സാറ്റലൈറ്റ് ടെലികാസ്റ്റ് എന്നുളളതിലേക്കും മാത്രം മാറും. അങ്ങനെയൊരു കാലഘട്ടം വരുമ്പോള്‍ അതിനെ താഴ്ത്തിക്കെട്ടി കാണേണ്ട കാര്യമില്ലെന്ന് നാം ഇന്നേ തിരിച്ചറിയണം. ഒരു സിനിമയുടെ ലക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. ഇതൊരു യാഥാര്‍ഥ്യമാണ്. നാളെ ഒരു സിനിമ തിയറ്ററില്‍ റിലീസ് ചെയ്യുന്നില്ല. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാണ് കാണിക്കുന്നതെന്ന് പറഞ്ഞാല്‍ അതൊരു അണ്ടര്‍ അച്ചീവ്‌മെന്റായി കാണേണ്ട കാര്യമില്ല എന്നുള്ളതിലേക്ക് നാളെ മലയാള സിനിമയും എത്തിപ്പെടും ’. എന്നുമായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് പൃഥ്വിരാജ് പറഞ്ഞിരുന്നത്.
എതിർപ്പുകളും വിലക്കുകളും
കോവിഡ് സൃഷ്ട്ടിച്ച പ്രതിസന്ധിയിൽ തങ്ങളുടെ സിനിമകൾ പെട്ടിയിലാകുമ്പോൾ വരുന്ന ഭീമമായ നഷ്ടം നികത്താനുള്ള മറ്റു പോം വഴികളെ കുറിച്ച് നിർമ്മാതാക്കൾ ചിന്തിച്ച് തുടങ്ങിയതോടെയൊണ് ഓടിടി പ്ലാറ്റ്ഫോമുകളിലൂടെയുള്ള സിനിമാ റിലീസുകൾക്ക് സാധ്യതയേറിയത്. എന്നാൽ ഇതിനെതിരെയും എതിർപ്പുകളും വിലക്കുകളുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്ത് എത്തിയിരുന്നു. മലയാളത്തിലെ ആദ്യ ഒടിടി റിലീസായ സൂഫിയും സുജാതയും എന്ന സിനിമയുടെ നിർമാതാവ് വിജയ് ബാബുവിനെതിരെ വിലക്കുകൾ വരെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ ദുൽഖർ സൽമാൻ നിർമാതാവായ മണിയറയിലെ അശോകൻ തുടങ്ങിയ ചിത്രങ്ങളും ഒടിടി റിലീസിനെത്തിയതോടെ എതിർപ്പുകളുടെ ശക്തിയും കുറഞ്ഞു.
നിർമ്മാതാക്കൾക്ക് കൊറോണ സമ്മാനിച്ച തിരിച്ചടികളിൽ നിന്നൊക്കെ ഒരു പരിധി വരെ രക്ഷപെടാനുള്ള മാർഗ്ഗമാണ് ഓടിടി റിലീസുകൾ.അതൊരിക്കലും തിയേറ്ററുകൾക്ക് പകരമാകില്ല എന്നതിനുള്ള തെളിവുകൾ നമ്മുടെ കൺ മുന്നിൽ തന്നെയുണ്ട്.അത് കൊണ്ട് തന്നെ നിർമാതാക്കളുടെയും തിയേറ്റർ ഉടമകളുടെയും എതിർപ്പുകളും ആശങ്കകളും അസ്ഥാനത്തായി മാറും.ഹോളിവുഡിലെ വലിയ താരങ്ങളുടെ സിനിമകളും നേരിട്ട് നെറ്റ്ഫ്ലിക്സിൽ റിലീസിനെത്തുന്നുണ്ട്. എന്നിട്ടും അവിടുത്തെ പ്രേക്ഷകർ തീയേറ്ററുകളിലെത്തുന്ന സിനിമകളെ കൈവിട്ടില്ല. ഏത് പ്ലാറ്റ്ഫോമിൽ സിനിമ ഇറക്കണം എന്നത് ചില നിർമ്മാതാക്കളുടെ തീരുമാനമാണല്ലോ. ഒരുപക്ഷേ തീയേറ്ററുകളിൽ എത്തിയാലും ലാഭം കിട്ടാതെ പോകുന്ന സിനിമകളുണ്ടാകാം. അത്തരത്തിലുള്ള സിനിമകൾക്ക് ഓടിടി പ്ലാറ്റ്ഫോമുകൾ വളരെ ഉചിതമാണ്. നിർമ്മാതാക്കളുടെ ലാഭമാണല്ലോ സിനിമയുടെ വിജയത്തെ നിശ്ചയിക്കുന്നത്. സിനിമാ മേഖലയിൽ അവരെ നിലനിർത്തുന്നതും അത് തന്നെയാണ്. നിർമ്മാതാക്കൾക്ക് ലാഭം കിട്ടുന്ന തരത്തിൽ അവർ സിനിമകൾ പുറത്തിറങ്ങട്ടെ, അത് എല്ലാവരും കാണട്ടെ. തീയറ്ററുകളിൽ നല്ല സിനിമകളെത്തുമ്പോൾ സ്വാഭാവികമായും ആളുകൾ കാണും. കൂടുതൽ മികച്ച സിനിമകളും സിനിമ അനുഭവങ്ങളും പിറക്കുകയും ചെയ്യും.
എന്താണെന്ന് വച്ചാൽ ‘ഒടിടി പ്ലാറ്റ്ഫോമുകള്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ കൃത്യമായ ഒരു വേര്‍തിരിവ് സിനിമാ നിര്‍മ്മാണത്തിലും വന്നേക്കും. ഒടിടി സ്ട്രീമിംഗിന് വേണ്ടി മാത്രം ചിത്രങ്ങള്‍ എടുക്കുക എന്ന പ്രവണത വന്നേക്കും. അതേസമയം തീയേറ്ററുകാര്‍ക്ക് അവരുടെ എക്സ്പീരിയന്‍സില്‍ കളിക്കാന്‍ സാധിക്കുന്ന വന്‍കിട പടങ്ങളും ഉണ്ടാകും. അതായത് ബഹുബലിയും, കുഞ്ഞാലിമരയ്ക്കാറും ഒക്കെ കളിക്കേണ്ടത് തീയറ്ററുകളില്‍ തന്നെ എന്നു പറയുമ്പോള്‍, ചിലപ്പോള്‍ ചില ‘കപ്പേള’യും ‘ഹെലനും’ പോലുള്ള സിനിമകൾ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ക്കായി നിര്‍മ്മിക്കേണ്ടി വരും.
‘കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ വരണം. എന്നാൽ, തിയറ്ററുകാർക്കും പ്രശ്‌നം വരരുത്. നിലവിൽ മലയാളത്തിൽ ഒടിടി റിലീസിന് വലിയ സാധ്യതയുണ്ടെന്ന് കരുതുന്നില്ല. അവർക്ക് ഹിന്ദിയും തമിഴുമടക്കമുള്ളവയാണ് താൽപ്പര്യം. സിനിമകൾ ഉണ്ടാകണം എന്നതാണ് പ്രധാനം. പ്ലാറ്റ്‌ഫോമിന് വേണ്ടി ഭാവിയിൽ സിനിമയുണ്ടാകും. കൂടുതൽ ആളുകൾക്ക് അവസരം നൽകും. ഏത് ഫോർമാറ്റിലായാലും സിനിമയുണ്ടാകണം. വിലക്ക് കാലഹരണപ്പെട്ടതാണ്. അത് സാധ്യവുമല്ല ’. എന്ന അമ്മ ചലച്ചിത്ര സംഘടനയുടെ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിപ്രായവും ഈ കൂട്ടത്തിൽ ചേർത്ത് വായിക്കണം.
ഒടിടി റിലീസിലെ തട്ടിപ്പുകൾ
ഒടിടി റിലീസെന്ന സാധ്യതയെ മുൻ നിർത്തി ചലച്ചിത്രം നിർമ്മിക്കാൻ ഇറങ്ങുന്നവരും ഒന്ന് കരുതി ഇരിക്കണമെന്നാണ് സിനിമ മേഖലയിലെ പ്രമുഖർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. മലയാള സിനിമ മേഖലയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷ ഒടിടി റിലീസുകളുടെ പേരിൽ നിർമ്മാതാക്കൾ കബളിപ്പെടുകയാണെന്ന് ആരോപിച്ചിരുന്നു.
‘പണ്ട് സാറ്റലൈറ്റ് റേറ്റിന്റെ കാര്യം പറഞ്ഞ് നിരവധി നിര്‍മാതാക്കളും സിനിമാ പ്രവര്‍ത്തകരും കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെയാണ് ഇപ്പോള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പ്. ഒ.ടി.ടി.യില്‍ റിലീസ് ചെയ്യാം എന്നു പറഞ്ഞ് ചെറിയ ബഡ്ജറ്റില്‍ നിരവധി സിനിമകളുടെ ഷൂട്ടോ ചര്‍ച്ചകളോ പ്രീ പ്രൊഡക്ഷന്‍ ജോലികളോ ഒക്കെ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം സിനിമകളും ഒരു ഒ.ടി.ടി കമ്പനികളുമായോ ഒന്നും ചര്‍ച്ച പോലും നടത്താതെയാണ് തുടങ്ങിയിരിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.
വന്‍കിട പ്ലാറ്റ്‌ഫോമുകള്‍ക്കായി സിനിമ ചെയ്യുമ്പോള്‍ അവര്‍ ബാനര്‍, സംവിധായകന്‍, അഭിനേതാക്കള്‍, തിരക്കഥ എന്നിവയൊക്കെ നോക്കാറുണ്ട്. അവര്‍ക്ക് വയബിള്‍ എന്നു തോന്നിയാല്‍ മാത്രമേ തങ്ങള്‍ ഏറ്റെടുക്കാം എന്ന് സമ്മതിക്കാറുള്ളൂ. എന്നാല്‍, നിരവധി നിര്‍മാതാക്കളാണ് ഇപ്പോള്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സിനിമ നടന്നു കാണാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് പലരും ഒ.ടി.ടി. എന്നു പറഞ്ഞ് ഇറങ്ങുന്നത്. സത്യത്തില്‍ നിങ്ങള്‍ കബളിപ്പിക്കപ്പെടുകയാണ്.
വീണ്ടും കുറെ നിര്‍മാതാക്കള്‍ കൂടി കുത്തുപാളയെടുക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോം എന്ന് പറഞ്ഞ് സിനിമ പിടിക്കാന്‍ നിരവധി പേര്‍ ഇറങ്ങിയിട്ടുണ്ട്. കൃത്യമായ ഉറപ്പില്ലാതെ നിര്‍മാതാക്കള്‍ ചാടിയിറങ്ങരുത്. ഏതു പ്ലാറ്റ്‌ഫോമിലാണ് സിനിമ റിലീസ് ചെയ്യാന്‍ പോകുന്നത് എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ വലിയ നഷ്ടമായിരിക്കും ഉണ്ടാവുക, കരുതിയിരിക്കുക’.- എന്നാണ് സിനിമ മെഖലയിൽ വര്ഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ബാദുഷയുടെ വാക്കുകൾ.
മുന്‍പ് സാറ്റലെറ്റ് റൈറ്റ് നല്‍കിയിരുന്ന സുരക്ഷിതത്വം പല നിര്‍മ്മാതാക്കള്‍ക്കും ഒടിടി പ്ലാറ്റ്ഫോം നല്‍കുന്നുണ്ട്. എന്നാല്‍ ഇത് മലയാളത്തിലേക്ക് സംഭവിക്കുന്നതേയുള്ളുവെന്നാണ് സിനിമാരംഗത്തുള്ള മറ്റുള്ളവരുടെ അഭിപ്രായം.
വാലറ്റം : മുൻപെങ്ങും കേട്ട് കേൾവിയില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് പൊതുജീവിതവും സിനിമ മേഖലയും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ കോവിഡാനന്തര ജീവിതത്തിൽ സിനിമയ്‌ക്ക് എന്തും സംഭവിക്കാം. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്ക് കാത് കൊടുക്കുകയും വിവേകപരമായി തീരുമാനങ്ങൾ ഉണ്ടാകുകയും ചെയ്താൽ ഈ ദുരിതനാളുകളും നമ്മെ കടന്നു പോകും.