26ആമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ അപർണ സെന്നിന്റെ ദി റേപിസ്റ്റ്, മേളയുടെ ഏഴാം ദിവസമായ നാളെ വീണ്ടും പ്രദർശിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ഓരോ പ്രദർശനത്തിനും നീണ്ട ക്യു ഉണ്ടായിരുന്നെങ്കിലും പലർക്കും ചിത്രം കാണാൻ സാധിച്ചിരുന്നില്ല ഈ അവസരത്തിലാണ് നാളെ ചിത്രം നിശാഗന്ധിയിൽ മിഡ്നൈറ് സ്ക്രീനിങ്ങായി ഉൾപ്പെടുത്താൻ സംഘാടകർ തീരുമാനിച്ചത്.
അപർണ സെൻ സംവിധാനം ചെയ്ത ചിത്രം ഒരു റേപ്പ് സർവൈവറിന്റെ കണ്ണിലൂടെയാണ് കഥ പറയുന്നത്. ബാക്ക്ഡ്രോപ്പിൽ തുടങ്ങി ജസ്റ്റിസ് വരെ നീളുന്ന 8 അധ്യായയങ്ങളിലൂടെ സഞ്ചരിച്ച് ഒരു റേപിസ്റ്റിന്റെ പശ്ചാത്തലവും കൂടി ചിത്രം അന്വേഷിക്കുന്നുണ്ട്. ഇര എന്ന ലേബലിൽ അതിജീവിതയുടെ വ്യക്തിത്വത്തെ പോലും തളച്ചിടുന്ന സാമൂഹിക ഘടനയെയും, അതിജീവിതയെ രൂക്ഷമായ ചോദ്യങ്ങൾ കൊണ്ട് വീണ്ടും വീണ്ടും പീഡിപ്പിക്കുന്ന നിയമ സംവിധാനങ്ങളെയും ചിത്രം അപ്പാടെ ചോദ്യം ചെയ്യുന്നുണ്ട്. സംഭവത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ അതിജീവിതയ്ക്ക് മുന്നിലുള്ള ദൂരത്തെയും ചിത്രം കൃത്യമായി വരച്ചു കാട്ടുന്ന ചിത്രം, ഇരയെ വീണ്ടും വേട്ടയാടുന്ന, പഴിചാരുന്ന സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതിയെയും വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്.