നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം ‘തുറമുഖ’ത്തിന്റെ റിലീസ് നീട്ടി. നാളെ റിലീസിനെത്തേണ്ടിയിരുന്ന ചിത്രം സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
“വ്യക്തികളുടെ ജയപരാജയങ്ങളേക്കാൾ വലിയ ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള പ്രതിബദ്ധതയ്ക്ക് പ്രാധാന്യമുണ്ടായിരുന്ന കഴിഞ്ഞ തലമുറയുടെ വിസ്മരിക്കപ്പെട്ട പരിത്യാഗങ്ങളെയും വീരോചിതമായ പോരാട്ടങ്ങളെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് തുറമുഖം. ഈ സമയവും ഒരു വലിയ ലക്ഷ്യത്തിനായി നമ്മുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായ അത്തരം പ്രവർത്തനങ്ങൾ ആവശ്യപ്പെടുന്നു. മഹാമാരിയുടെ ഈ സാഹചര്യം തുറമുഖത്തിന്റെ റിലീസ് വീണ്ടും മാറ്റിവയ്ക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. കോവിഡിന്റെ ഇപ്പോഴത്തെ കുതിച്ചുചാട്ടവും അതിന്റെ പുതിയ വകഭേദങ്ങളും കുറഞ്ഞ് സുരക്ഷിതമായും ആരോഗ്യത്തോടെയും തിയറ്ററുകളിലേക്ക് ഒഴുകിയെത്താൻ കഴിയുന്നത് വരെ നമുക്ക് കാത്തിരിക്കേണ്ടിവരും. ആ ദിനങ്ങൾ അത്ര വിദൂരമാകിലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”, സിനിമയുടെ റിലീസ് മാറ്റിയ വിവരം പങ്കുവച്ച് തുറമുഖം ടീം കുറിച്ചു.
മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകർത്തുന്ന ചിത്രമാണ് ‘തുറമുഖം’. നിവിൻ പോളിക്കൊപ്പം നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1950കളിൽ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെക്കുറിച്ചുള്ള സമരങ്ങളും പ്രതിഷേധങ്ങളുമാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്.