വ്ലാദിമിർ ജോഹൻസന്റെ പോളിഷ് ചിത്രം ലാമ്പ് രാജ്യാന്തര ചലച്ചിത്ര മേളയിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ്. മക്കളില്ലാത്ത ഒരു ദമ്പതികൾക്ക് ആടും മനുഷ്യനും ഇടകലർന്ന ഒരു വിചിത്ര ജീവിയെ ലഭിക്കുന്നതും, അവർ അതിനെ വളർത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
ഹൊറർ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരുക്കുന്നതെങ്കിലും കുടുംബത്തിനുള്ളിലെ നർമ്മവും, ദുഖവും, സ്നേഹവും എല്ലാം ചോർന്നു പോകാതെ ഒരുക്കാൻ ലാമ്പിന് സാധിച്ചിട്ടുണ്ട്.
ആടുകളെ വളർത്തുന്ന ദമ്പതികൾക്ക് നടുവിലേക്കാണ് വിചിത്ര രൂപമുള്ള കുഞ്ഞ് ജനിക്കുന്നത്. ചിത്രത്തിന്റെ തുടക്കത്തിൽ ദമ്പതികൾക്കിടയിൽ സംഭാഷണങ്ങൾ പോലുമില്ല, അത്രമാത്രം ശൂന്യതയും വിരസതയുമാണ് അവരുടെ ജീവിതത്തിൽ അതുവരെയും നിറഞ്ഞു കാണുന്നത്. എന്നാൽ ഈ കുഞ്ഞിന്റെ ജനനത്തോടെ അവരിൽ മാറ്റം കാണുകയാണ്, ചിത്രത്തിന്റെ ഒരു രംഗത്തിൽ ഇങ്ങനെയൊരു ജീവിയെ വീട്ടിൽ വളർത്തുന്നതിന് ദമ്പതികളെ ചോദ്യം ചെയ്യാൻ പോകുന്ന അവരുടെ ബന്ധുവിനെ അവർ നേരിടുന്നത് ഇതാണ് സന്തോഷം എന്ന മറുപടിയുമായാണ്. ഇതേ ബന്ധു തന്നെ പിന്നീട്, ആദ എന്ന ഈ കുഞ്ഞുമായി സൗഹൃദത്തിലാവുന്നതും അവളെ ചേർത്ത് പിടിച്ചു ഉറങ്ങുന്നതും കാണാം. ആദ വരുന്നതോടെ ദമ്പതികൾക്കിടയിൽ വലിയ മാറ്റങ്ങളുണ്ടാവുന്നു, നീണ്ട കാലത്തിന് ഒടുവിൽ അവർ തമ്മിൽ രതിയിലേർപ്പെടുന്നു. സംഭാഷണങ്ങളില്ലാത്ത അവസ്ഥയിൽ നിന്നും, ഇരുവരും നൃത്തം ചെയ്യുന്നതും, ഒന്നിച്ചിരുന്ന് കായിക മത്സരങ്ങൾ കാണുന്നതും കാണാം. മനുഷ്യ ബന്ധങ്ങൾക്കിടയിലെ അടരുകളും, അതിരുകളും ചിത്രം വ്യക്തമായി തന്നെ വരച്ചു കാട്ടുന്നു. 22ആമത് ഐഎഫ്എഫ്‌കെയ്ക്ക് തിരശ്ശീല വീഴുമ്പോൾ, പ്രേക്ഷകരുടെ പ്രിയപ്പെട്ട അഞ്ച് ചിത്രങ്ങളിൽ ഒന്ന് ലാമ്പ് നിശ്ചയമാണ്.