പ്രമുഖ ഫൊറൻസിക് വിദഗ്ദയും ചലച്ചിത്രതാരം ജഗദീഷിന്റെ ഭാര്യയുമായ ഡോ.രമയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാ–രാഷ്ട്രീയ മേഖലയിലെ പ്രമുഖർ മൃതദേഹം പൊതുദർശനത്തിനു വച്ചിരിക്കുന്ന തിരുവനന്തപുരത്ത് ജഗദീഷിന്റെ വസതിയിൽ എത്തി. ഉമ്മൻചാണ്ടി, മന്ത്രി വി.ശിവൻകുട്ടി, നടന്മാരായ ബാലാജി, സുധീർ കരമന, സംവിധായകൻ ശ്രീകുമാര്‍ തുടങ്ങി നിരവധി പ്രമുഖർ ജഗദീഷിന്റെ വീട്ടില്‍ നേരിട്ടെത്തി അന്ത്യമോപചാരം അർപ്പിച്ചു.
മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവിയായിരുന്നു രമ. ഫൊറൻസിക് ഡോക്ടർ എന്ന നിലയിൽ മികച്ച സേവനം കാഴ്ചവച്ചിരുന്ന ഡോക്ടർ രമയുടെ കണ്ടെത്തലുകൾ പല കേസുകളുടെയും കുരുക്കഴിക്കാൻ നിർണായക പങ്കുവഹിച്ചിരുന്നു. പ്രശസ്ത സിനിമാതാരം കലാഭവൻ മണിയുടെ പോസ്റ്റുമോർട്ടം വേഗത്തിലാക്കാനും ഡോക്ടർ രമയുടെ ഇടപെടൽ സഹായിച്ചിരുന്നു. ജഗദീഷിന്റെ പിന്നിലെ ശക്തമായ പ്രചോദനമായി നിലകൊണ്ട ഡോക്ടർ രമ ദീർഘനാളായി കിടപ്പിലായിരുന്നു.
ഡോ.രമ്യ ജഗദീഷ് (പ്രഫസർ, നാഗർകോവിൽ മെഡിക്കൽ കോളജ്), ഡോ. സൗമ്യ ജഗദീഷ് (സൈക്യാട്രിസ്റ്റ്), എന്നിവരാണ് മക്കൾ. മരുമക്കൾ: ഡോ.നരേന്ദ്രൻ നയ്യാർ ഐപിഎസ്, ഡോ. പ്രവീൺ പണിക്കർ. സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ.