അക്ഷയ് കുമാറും മാനുഷി ഛില്ലാറും പ്രധാന താരങ്ങളായി എത്തുന്ന ബോളിവുഡ് ചിത്രം ‘പൃഥ്വിരാജി’ന്റെ റിലീസ് നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണി സേന. അലഹബാദ് കോടതിയിലാണ് രജ്പുത് വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാല്‍ നിരോധിക്കണമെന്ന പൊതുതാല്പര്യ ഹര്‍ജിയുമായി കര്‍ണി സേന എത്തിയിട്ടുള്ളത്. ശ്രീ രാഷ്ട്രീയ രജ്പുത് കര്‍ണി സേനയുടെ ദേശീയ ഉപാധ്യക്ഷ സംഗീത സിംഗാണ് പൊതു താല്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
സാമ്രാജ് പൃഥ്വിരാജ് ചൌഹാന് എന്ന് ഉപയോഗിക്കുന്നതിന് പകരമായി പൃഥ്വിരാജ് എന്ന് പേരിടുന്നത് രജ്പുത് സമുദായത്തെ അവഹേളിക്കുന്നതും സമൂഹത്തിലേക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നുമാണ് ഹര്‍ജി വിശദമാക്കുന്നത്. യഷ് രാജ് ഫിലിംസിനും ആദിത്യ ചോപ്രയ്ക്കും ചന്ദ്രപ്രകാശ് ദ്വിവേദിക്കും എതിരായാണ് പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ചരിത്രപുരുഷനും ഹിന്ദു രാജാവുമായിരുന്ന അപഹേളിക്കാനുള്ള ശ്രമമാണ് ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കര്‍ണി സേന ആരോപിക്കുന്നു. ചിത്രത്തിലെ നായികയായ മാനുഷി ഛില്ലാറിന്റെ വസ്ത്രധാരണത്തേക്കുറിച്ചും രൂക്ഷമായ വിമര്‍ശനമാണ് പരാതിയില്‍ ഉന്നയിക്കുന്നത്.
രാജ്ഞി സംയോഗിതയെ തട്ടിക്കൊണ്ടുപോകല്‍ സംബന്ധിയായി ചിത്രത്തിന്റെ ടീസറില്‍ കാണിച്ചിരിക്കുന്നത് തെറ്റായ ധാരണ നല്‍കുന്നതാണെന്നും സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് വസ്തുതകളെ വളച്ചൊടിച്ചതായും ചിത്രത്തിന്റെ പ്രിവ്യൂ അടുത്തിടെ വന്നതായും പരാതിയിൽ ആരോപിക്കുന്നു. പ്രിഥ്വിരാജ് എന്ന ചിത്രത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ജസ്റ്റിസ് അട്ടൌ റഹ്മാൻ മസൂദിയും ജസ്റ്റിസ് നരേന്ദ്ര കുമാര്‍ ജോഹറിയും അടങ്ങിയ ബെഞ്ച്.