മലയാളത്തിന്റെ പ്രിയപ്പെട്ട നടി KPAC ലളിത വിടവാങ്ങിയിരിക്കുന്ന വാർത്ത അല്പം വിതുമ്പലോടെയാണ് മലയാള സിനിമാലോകം അരിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു KPAC ലളിതയുടെ മരണം സംഭവിച്ചത്. മരണവാർത്ത അറിഞ്ഞതുമുതൽ KPAC ലളിതയെ കാണാൻ ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്‍ജലികൾ അർപ്പിക്കാൻ ആവുന്നില്ലെന്ന് നടൻ മോഹൻലാൽ എഴുതുന്നു.
മോഹൻലാലിന്റെ വാക്കുകൾ ;
ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷന്റെയും ഹൃദയത്തിൽ, അമ്മയായും, സഹോദരിയായും, സ്‍നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എന്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്‍നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്‍ജലികൾ അർപ്പിക്കാൻ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാഷ്‍ടം തന്നെയാണ്. പ്രണാമം ചേച്ചീ എന്നുമാണ് മോഹൻലാൽ എഴുതിയിരിക്കുന്നത്.
ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്ന KPAC ലളിത തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്തരിച്ചത്. രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്‍കാരം നടക്കും.
മരണം വരെ അഭിനയിക്കുക എന്നതായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയുടെ ആഗ്രഹം. അനാരോഗ്യത്തെ വകവയ്‍ക്കാതെയും കഥാപാത്രങ്ങളെ അവർ ഇരുംകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടേയിരുന്നതും അതുകൊണ്ടാണ്. ഒട്ടേറെ ചിത്രങ്ങളാണ് KPAC ലളിതയുടെ ഭാവവും രൂപവും ആഗ്രഹിച്ച് കാത്തിരുന്ന് ബാക്കിയായിരിക്കുന്നത്. ‘എന്റെ പ്രിയതമന്’, ‘പാരീസ് പയ്യൻസ്’, ‘നെക്സ്റ്റ് ടോക്കൺ നമ്പർ പ്ലീസ്’, ‘ഡയറി മിൽക്ക്’, ‘ലാസറിന്റെ ലോകം’ തുടങ്ങി KPAC ലളിതയുടേതായി പ്രഖ്യാപിച്ച ചിത്രങ്ങളിൽ പൂർത്തിയായവും തുടങ്ങാത്തവയും ഉണ്ട്.
മഹേശ്വരിയമ്മ എന്ന KPAC ലളിത നാടകരംഗത്തിലൂടെയാണ് ആദ്യം കലാലോകത്ത് വരവറിയിച്ചത്. കടയ്‍ക്കത്തറൽ വീട്ടിൽ കെ അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളായ KPAC ലളിത 10 വയസുള്ളപ്പോഴേ നാടകത്തിൽ അഭിനയിച്ചുതുടങ്ങി. ‘ഗീതയുടെ ബലി’ ആയിരുന്നു KPAC ലളിതയുടെ ആദ്യ നാടകം. കെപിഎസിയിൽ ചേർന്ന ശേഷം നാടകഗ്രൂപ്പിന്റെ പേരും ചേർത്ത് ലളിതയായി. തോപ്പിൽ ഭാസിയുടെ ‘കൂട്ടുകുടുംബത്തിലൂടെ’യാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.
പിന്നീടങ്ങോട്ടുള്ളത് മലയാള സിനിമയുടെ കൂടി ചരിത്രമാണ്. ‘സ്വയംവരം’, ‘അനുഭവങ്ങൾ പാളിച്ചകൾ’, ‘ചക്രവാളം’, ‘കൊടിയേറ്റം’, ‘സന്മനസ്സുള്ളവർക്ക് സമാധാനം’, ‘പൊൻ മുട്ടയിടുന്ന താറാവ്’, ‘വടക്കുനോക്കി യന്ത്രം’, ‘വെങ്കലം’, ‘ഗോഡ് ഫാദർ’, ‘വിയറ്റ്നാം കോളനി’, ‘ശാന്തം’, ‘അമരം’, ‘സന്ദേശം’, ‘നീല പൊൻമാൻ’ അങ്ങനെ നീളുന്നു ‘കെപിഎസി’ ലളിത അഭിനയിച്ച് വിസ്‍മയിപ്പിച്ച ചിത്രങ്ങൾ. മികച്ച നടിക്കുള്ള ദേശീയ അവാർഡുകൾ രണ്ട് തവണ KPAC ലളിത സ്വന്തമാക്കിയിട്ടുണ്ട്. 1991ൽ ‘അമരം’ എന്ന ചിത്രത്തിലൂടെയും 2000ത്തിൽ ‘ശാന്തം’ എന്ന ചിത്രത്തിലൂടെയുമായിരുന്നു KPAC ലളിത മികച്ച രണ്ടാമത്തെ നടിയായത്. നാല് തവണയാണ് കേരള സർക്കാരിന്റെ ചലച്ചിത്ര അവാർഡിൽ രണ്ടാമത്തെ നടിയായി KPAC ലളിത തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.