ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്പൈഡർമാൻ ചിത്രം നോ വേ ഹോം ഇന്ത്യയിൽ റിലീസ് ചെയ്തു. ഇന്ത്യയിൽ 3100 സ്ക്രീനുകളിലാണ് മാർവലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുറത്തിറങ്ങിയത്. അതിഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്പൈഡർമാൻ സീരിസിലെ ഏറ്റവും മികച്ച ചിത്രമെന്ന് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു.
മാർവൽ ആരാധകർക്ക് ചിന്തിക്കാൻ കഴിയാത്തത്ര ട്വിസ്റ്റുകളാണ് സിനിമയിൽ ഒരുക്കിയിരിക്കുന്നത്. മാർവലിന്റെ സ്പൈഡർമാൻ സീരിസിലെ ആദ്യ രണ്ട് ചിത്രങ്ങളും ഒരുക്കിയ ജോൺ വാട്ട്സ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഡോക്ടര്‍ സ്ട്രേഞ്ച് ഇത്തവണ മുഴുനീള കഥാപാത്രമായി സ്പൈഡർമാനൊപ്പമുണ്ട്.
ഡോക്ടർ ഒക്ടോപ്പസ് എന്ന വില്ലൻ കഥാപാത്രം തിരിച്ചെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ആല്‍ഫ്രഡ് മോലിന തന്നെയാണ് ഇത്തവണയും ഒക്ടോപ്പസിനെ അവതരിപ്പിക്കുന്നത്. ഇലെക്ട്രോ ആയി ജാമി ഫോക്സും ഗ്രീൻ ഗോബ്ലിനായി വില്ല്യം ഡാഫോയും എത്തുന്നുണ്ട്.
പീറ്റർ പാർക്കർ ആണ് യഥാര്‍ഥ സ്പൈഡർമാനെന്ന വെളിപ്പെടുത്തലോടെയാണ് സ്പൈഡർമാൻ: ഫാർ ഫ്രം ഹോം അവസാനിക്കുന്നത്. തന്റെ ഐഡിന്റിറ്റി രഹസ്യമായി തന്നെ നിലനിർത്താൻ സ്ൈപഡർമാൻ, ഡോക്ടർ സ്ട്രെയ്ഞ്ചിന്റെ സഹായം തേടുന്നതാണ് പുതിയ ചിത്രത്തിന്റെ പ്രമേയം.