ഏറെ പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കും ശേഷമാണു “ദി കശ്മീർ ഫയൽസ്” തീയറ്ററുകളിലേക്ക് എത്തിയത്. 630 സ്‌ക്രീനുകളിൽ എത്തിയ ചിത്രം ഇപ്പോൾ 2000 സ്‌ക്രീനുകളിൽ എത്തിയാണ് വിജയകരമായി മുൻപോട്ട് പോകുന്നത്. അതിനാൽ ദി കശ്മീർ ഫയൽസ് സിനിമക്ക് സംസ്ഥാനത്ത് നികുതി ഏർപ്പെടുത്തില്ലെന്ന് ഗുജറാത്ത് സർക്കാർ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിൻറെ തീരുമാനപ്രകാരമാണ് സിനിമക്ക് നികുതിരഹിത പദവി നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.
വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടർന്ന് കശ്മീരിൽ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് പറയുന്നത്. എന്നാൽ സിനിമയുടെ വർഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
കശ്മീരിൽ കലാപം അതിരൂക്ഷമായി മാറിയ 1990-ൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ അനുപം ഖേർ അവതരിപ്പിച്ചതുൾപ്പടെയുള്ള കഥാപാത്രങ്ങൾ മികച്ചുനിന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. തൊട്ടാൽ പൊള്ളുന്ന വിഷയതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മത-വർഗീയ സംഘർഷങ്ങൾ വർധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നതെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. ഹിന്ദുത്വ അജണ്ടകളെ പിന്തുണക്കുന്നതിനാലാണ് ബി.ജെ.പി സിനിമയെ ഉയർത്തികൊണ്ടു വരുന്നതെന്നും വ്യാപകമായ വിമർശനങ്ങളുണ്ട്.