ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സൂപ്പർ സ്റ്റാർ അജിത്തിന്റെ വലിമൈ തീയേറ്ററിൽ റിലീസ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. എച്ച് വിനോത് സംവിധാനം ചെയ്ത ചിത്രം റിലീസ് ദിവസം വാരിക്കൂട്ടിയത് റെക്കോർഡ് തുകയാണ്.
റിപ്പോർട്ടുകളനുസരിച്ച് തമിഴ്നാട്ടിൽ ആദ്യദിനം ലഭിച്ചത് 36.17 കോടി രൂപയാണ്. ഇതിന് മുമ്പ് ആദ്യദിനം റെക്കോർഡ് തുക ലഭിച്ചത് 2021ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം അണ്ണാത്തെയ്ക്കാണ്. ചിത്രം ചെന്നൈയിൽ മാത്രം 1.82 കോടി നേടി. ലോകമെമ്പാടുമുള്ള കണക്കുകൾ നോക്കുമ്പോൾ അത് 50 കോടി വരെയാകാമെന്നാണ് കണക്കാക്കപ്പടുന്നത്. വലിമൈയുടെ വിതരണ അവകാശം തമിഴ്നാട്ടിൽ 62കോടി രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ട്. അതേസമയം, ചിത്രം കർണാടകയിൽ 5.5 കോടിക്കും കേരളത്തിൽ 3.5 കോടിയ്ക്കുമാണ് വിതരണക്കാർ ഏറ്റെടുത്തത്.
കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു, സുമിത്ര എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. മലയാളി താരങ്ങളായ പേളി മാണി, ദിനേഷ് പ്രഭാകർ എന്നിവരും ചിത്രത്തിലുണ്ട്’. ചിത്രത്തിന്റെ ക്യാമറ നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. തമിഴ്നാട്ടിൽ യഥാർത്ഥത്തിൽ നടന്നൊരു സംഭവവുമായി ‘വലിമൈ’യ്ക്ക് ബന്ധമുണ്ടെന്ന് സംവിധായകൻ മുൻപ് വ്യക്തമാക്കിയിരുന്നു.
അജിത്തിനും എച്ച് വിനോതിനുമൊപ്പം ബോണി കപൂർ രണ്ടാമതായി ഒരുമിക്കുന്ന ചിത്രമാണ് വലിമൈ. നേരത്തെ, ബോളിവുഡ് ചിത്രമായ പിങ്കിന്റെ തമിഴ് റീമേക്കായ നേർകൊണ്ട പാർവൈ എന്ന ചിത്രത്തിനായി മൂവരും സഹകരിച്ചിരുന്നു.