അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്ട്സ് ആൻഡ് സയൻസിൽ നിന്ന് രാജിവെച്ചതായി ഓസ്ക്കാർ ജേതാവ് വിൽ സ്മിത്ത് (Will smith). ഓസ്ക്കാർ വേദിയിൽ വെച്ച് അവതാരകനെ മർദ്ദിച്ച സംഭവത്തിൽ അക്കാദമിയുടെ അച്ചടക്കനടപടി ചർച്ച ചെയ്യാനിരിക്കെയാണ് രാജി പ്രഖ്യാപനം. അവതാരകനെ മർദ്ദിച്ച സംഭവുമായി ബന്ധപ്പെട്ട് ഏത് ശിക്ഷാ വിധിയും സ്വീകരിക്കാൻ തയ്യാറാണെന്നും വിൽ സ്മിത്ത് അറിയിച്ചു.
ഓസ്ക്കാർ വേദിയിലെ തന്റെ പെരുമാറ്റം മാപ്പ് അർഹിക്കാത്തതെന്നും അക്കാദമി അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. മാത്രമല്ല അവതാരകനെ മർദ്ദിച്ചതിന് ഏത് ശിക്ഷാ വിധിയും സ്വീകരിക്കാൻ താൻ സന്നദ്ധനാണെന്നും വിൽ സ്മിത്ത് (Will smith) അറിയിച്ചു. കഴിഞ്ഞ ദിവസമാണ് 94ാമത് ഓസ്ക്കാർ പ്രഖ്യാപന ചടങ്ങിനിടെ വിൽ സ്മിത്ത് (Will smith) അവതാരകനായ ക്രിസ് റോക്കിനെ അടിച്ചത്. ആലോപേഷ്യ രോഗ ബാധിതയായ വിൽ സ്മിത്തിന്റെ ഭാര്യ ജാഡ പിൻകെറ്റിനെ മോശമായി പറഞ്ഞതാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിക്കാൻ കാരണം. അതേസമയം സ്മിത്തിന്റെ രാജി സ്വീകരിക്കുന്നുവെന്ന് അക്കാദമി ചെയർമാൻ അറിയിച്ചു.
1997 ലെ ജി. ഐ ജെയിൻ എന്ന ചിത്രത്തിൽ ഡെമി മൂർ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിൻ 2 ൽ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു. എന്നാൽ റോക്കിന്റെ തമാശ വിൽ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് “എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ”ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു. സംഭവത്തിൽ വിൽ സ്മിത്ത് (Will smith)അക്കാദമിയോടും ക്രിസ് റോക്കിനോടും പിന്നീട് മാപ്പ് പറഞ്ഞിരുന്നു.
അനിഷ്ട സംഭവങ്ങളിൽ അവതാകരൻ ക്രിസ് റോക്കിനോട് അക്കാദമിയും മാപ്പ് അറിയിച്ചു. വിൽ സ്മിത്തിനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാണെന്നും ഓസക്ർ ചടങ്ങിന്റെ പ്രൊഡ്യൂസർ വിൽ പാക്കർ അറിയിച്ചിരുന്നു. ക്രിസിന് പരാതിയുണ്ടെങ്കിൽ മാത്രമേ അറസ്റ്റ് സാധ്യമാകൂ. എന്നാൽ അദ്ദേഹം അതിന് തയ്യാറല്ലെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.