94ാമത് ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഇന്ത്യയ്ക്ക് അഭിമാനമായി മലയാളിയായ റിന്റു തോമസും സുഷ്മിത് ഘോഷും ചേർന്നു സംവിധാനം ചെയ്ത റൈറ്റിങ് വിത്ത് ഫയർ എന്ന ഡോക്യുമെന്ററി. മികച്ച ഡോക്യുമെന്ററി വിഭാഗത്തിലേക്ക് റൈറ്റിങ് വിത്ത് ഫയർ നോമിനേഷൻ ചെയ്യപ്പെട്ടിരിക്കുകയാണ്. അക്കാദമി അവാർഡിലേക്ക് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ ഡോക്യുമെന്ററി ആയിരിക്കുകയാണ് ചിത്രം.
ഡൽഹിയിൽ നിന്ന് ഏകദേശം 620 കിലോമീറ്റർ അകലെ യുപി– മധ്യപ്രദേശത് അതിരത്തിയിലുള്ള ബൻഡ ജില്ലയിലെ ഒരു ഡിജിറ്റൽ പത്രത്തിന്റെ കഥയാണ് ‘റൈറ്റിങ് വിത്ത് ഫയർ’. കവിതാ ദേവി, മീരാ ജാതവ് എന്നീ സ്ത്രീകൾ ആരംഭിച്ച ഹിന്ദിയുടെ പ്രാദേശിക വകഭേദങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ‘ഖബർ ലഹാരിയ’ എന്ന വാരാന്ത്യ പത്രത്തിന്റെ ചരിത്രം. ഖബർ ലഹാരിയ എന്ന വാക്കിന് ‘വാർത്തകളുടെ തിരമാല’ എന്നർഥം. ദളിത് സ്ത്രീകൾ സജീവമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന, സ്ത്രീകൾ വാർത്താ ലോകത്തു തരംഗമാകുന്ന ഒരു ഗ്രാമത്തിന്റെ കഥ. 2002ൽ ആരംഭിച്ച ഖബർ ലഹാരിയ എന്ന 8 എഡിഷനുകളിലായി 80,000 വായനക്കാരുണ്ടായിരുന്ന പത്രം പിന്നീട് ഡിജിറ്റൽ ലോകത്തേക്കു മാറുന്നതിനെക്കുറിച്ചാണ് “റൈറ്റിംഗ് വിത്ത് ഫയർ” പറയുന്നത്.
സുഷ്മിത് ഘോഷിന്റെയും റിന്റു തോമസിന്റെയും ബ്ലാക്ക് ടിക്കറ്റ് ഫിലിംസ് ബാനറിൽ നിർമ്മിച്ച ഈ ചിത്രം 2021ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ലോക പ്രീമിയർ ആയി പ്രദർശിപ്പിച്ചിരുന്നു. ചിത്രം രണ്ട് അവാർഡുകളും നേടി.അസെന്‍ഷന്‍, അറ്റിക്ക, ഫ്ലീ, സമ്മര്‍ ഓഫ് സോള്‍ എന്നീ ഡോക്യൂമെന്ററികൾക്കൊപ്പമാണ് റൈറ്റിങ് വിത്ത് ഫയർ നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. മാർച്ച് 27ന് ലോസേഞ്ചൽസിൽ വെച്ചായിരിക്കും ഓസ്കാർ ചടങ്ങ് നടക്കുക.